സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നടപടിയോട് യോജിക്കാനാകില്ലെന്ന് സിനിമ നിർമ്മാതാക്കളുടെ സംഘടനയായ ഫെഫ്ക. വിലക്കും സമയ പരിധിയും ഏർപ്പെടുത്തുക എന്നത് ജനാധിപത്യ- സംവാദ വിരുദ്ധ നിലപാടാണ്. ഇത്തനം നിലപാടുകൾക്കൊപ്പം ഫെഫ്കയ്കക്ക് യോജിക്കാൻ കഴിയില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കി. അതേസമയം, റിവ്യൂ എന്ന പേരില്‍ ബോഡി ഷെയിമിംഗ് നടത്തുന്നതുള്‍പ്പെടെ കണ്ടില്ലെന്ന് വെക്കാനാകില്ലെന്നും ഫെഫ്ക അറിയിച്ചു.
‘റിവ്യു എന്ന പേരില്‍ ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങള്‍ നല്‍കി സിനിമയേയും അതില്‍ പ്രവര്‍ത്തിച്ചവരേയും അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കാന്‍ ഇനി സാധിക്കില്ല. അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായാൽ, ബാധിക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കാനും കുറ്റവാളികള്‍ക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ശ്രമിക്കും.’ ഫെഫ്ക കുറിപ്പിലൂടെ അറിയിച്ചു.
ഓണ്‍ലൈന്‍-ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഫെഫ്കയിൽ അംഗത്വമുള്ള പി ആര്‍ ഒ മാര്‍ക്കു പുറമെ ചിത്രത്തിന്റെ പ്രൊമോഷനുമായി നിര്‍മ്മാതാക്കള്‍ കരാറില്‍ ഏര്‍പ്പെടേണ്ടെന്നും ഫെഫ്ക അറിയിച്ചു. ഇതിന് പ്രത്യേകം പട്ടിക തയാറാക്കുമെന്നും ഫെഫ്ക അറിയിച്ചു.