യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ അപ്പീൽ തള്ളിയെന്ന് കേന്ദ്രസർക്കാർ. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിമിഷ പ്രിയ കോടതിയിൽ സമർപ്പിച്ച ഹർജി കഴിഞ്ഞമാസം 28ന് പരിഗണിച്ചിരുന്നെങ്കിലും കോടതി ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷപ്രിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലിലാണ്ന നിലവിൽ നിമിഷപ്രിയയുള്ളത്.
എന്നാൽ, നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു. യമന്‍ പൗരന്‍ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും ക്രൂരമായ ലൈംഗിയ പീഡനത്തിന് ഇരയാക്കിയ ഇയാളിൽ നിന്നും രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയിൽ വാദിച്ചത്.
2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. സംഭവത്തെ തുടർന്ന് യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. താൻ തലാല്‍ അബ്ദുമഹ്ദിയിൽ നിന്ന് ക്രൂര പീഡനത്തിനിരയായിരുന്നതായും നിമിഷപ്രിയ വ്യക്തമാക്കി. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. കീഴ്ക്കോടതിയാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷക്ക് വിധിച്ചത്. തുടര്‍ന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണ് നിമിഷപ്രിയ.