സംസ്ഥാനം ഖനന വരുമാനത്തില്‍ മുന്നിലെന്ന് മന്ത്രി പി രാജീവ്. റെക്കോഡ് വര്‍ധനവാണ് ഇക്കൊല്ലം സർക്കാർ കെെവരിച്ചതെന്നും നടപ്പുസാമ്പത്തികവര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ 273.97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് വരുമാനം രേഖപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 70% അധിക വർധനവാണിത്. പാലക്കാട് ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം വരുമാനം ഉണ്ടായതെന്നും മന്ത്രി അറിയിച്ചു.
2016ല്‍ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു. ഇത്രയും ക്വാറികളില്‍ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാല്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞ് 651 ആയി. ഈക്വാറികളില് നിന്നാണ് 273.97 കോടി രൂപ സര്‍ക്കാരിന് ലഭിച്ചത്. എല്ലാ ജില്ലകളിലും വരുമാന വര്‍ധനവ് ഉണ്ടായി.