Newsperseconds.com

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അംഗുലീയാങ്കം കൂത്ത് തുടങ്ങി; പന്ത്രണ്ട് ദിനങ്ങളില്‍ അരങ്ങേറും; ഭക്തജന തിരക്ക്

Untitled 1

മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു. വളരെയേറെ സവിശേഷതകളുള്ള അംഗുലിയാങ്കം കൂത്ത് പന്ത്രണ്ട് ദിനങ്ങളില്‍ അരങ്ങേറുന്നു. ഹനുമാന്‍ വേഷത്തില്‍ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. ഇന്നലെ രാവിലെ ശ്രീലകത്തു നിന്നും നല്‍കിയ അഗ്‌നി കൂത്തമ്പലത്തിലെ മണ്ഡപ ദീപത്തില്‍ പകര്‍ന്നതോടെയാണ് കൂത്ത് ആരംഭിച്ചത്.

8

പന്തീരടി പൂജയ്ക്ക് മുന്‍പ് കുട്ടഞ്ചേരി സംഗീത് ചാക്യാര്‍ ഹനുമാന്‍ വേഷധാരിയായി നാലമ്പലത്തില്‍ പ്രവേശിച്ച് സോപാനപ്പടിക്കയറി മണിയടിച്ച് ഗുരുവായൂരപ്പനെ വണങ്ങി. ദക്ഷിണ സ്വീകരിച്ച് ശ്രീലകത്തു നിന്ന് മേല്‍ശാന്തി തീര്‍ത്ഥവും പ്രസാദവും നല്‍കി. നാലമ്പലത്തിനുള്ളില്‍ മേല്‍വസ്ത്രം ധരിച്ച് പ്രവേശിക്കാനും ദര്‍ശനം നടത്താനുമുള്ള അവകാശം അംഗുലീയാങ്കത്തിലെ ഹനുമാന്‍ വേഷധാരിയായ ചാക്യാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഹനുമാന്‍ നേരിട്ടു വന്ന് ഭഗവാനെ തൊഴുത് പ്രസാദം സ്വീകരിക്കുന്നു എന്നാണ് സങ്കല്‍പം. ശ്രീലകത്തു നിന്ന് മേല്‍ശാന്തി നേരിട്ട് പ്രസാദം നല്‍കുന്നതും ഹനുമാനു മാത്രമാണ്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ ,ക്ഷേത്രം ഡി.എ. പി. മനോജ് കുമാര്‍, ഭക്തര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പാരമ്പര്യക്കാരനായ ചാക്യാര്‍ നടത്തുന്ന 12 ദിവസം നീണ്ടു നില്‍ക്കുന്ന കൂത്തില്‍ നമ്പ്യാര്‍ മിഴാവിലും നങ്ങ്യാര്‍ താളത്തിലും പങ്കുചേരും. അടിയന്തിരക്കൂത്തും സമര്‍പ്പണവും അനുബന്ധ ചടങ്ങുകളും വീക്ഷിക്കാന്‍ മണ്ഡലക്കാലത്ത് ഭക്തജനങ്ങള്‍ ഏറെയെത്തും.

Share this Article

Leave a Comment