Newsperseconds.com

അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്രം ഉന്നതതല സമിതി രൂപീകരിച്ചു; മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്, മരണസംഖ്യ 294 ആയി

Plane Crash Guj

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി സമിതി രൂപീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് പുറമേ, ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളും സമിതി പരിശോധിക്കും.

ഫ്ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍, വിമാനമെയിന്റനന്‍സ് രേഖകള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ലോഗ്, സാക്ഷികളുടെ മൊഴികള്‍ തുടങ്ങിയ എല്ലാ പ്രധാന രേഖകളും സമിതി വിലയിരുത്തും. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.

സമിതിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉണ്ടാകും. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളിലെയും ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. മനുഷ്യ പിഴവുകള്‍, മെക്കാനിക്കല്‍ തകരാറുകള്‍, കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍, മറ്റ് നിയമലംഘനങ്ങള്‍ തുടങ്ങിയ എല്ലാ സാധ്യതകളും സമിതി പരിശോധിക്കും.

അതേസമയം, അപകടത്തില്‍ മരണസംഖ്യ 294 ആയി ഉയര്‍ന്നു. സമീപത്തുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്നവര്‍ക്കാണ് പിന്നീട് മരണം സംഭവിച്ചത്. അപകട സമയത്ത് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 24 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. മറ്റ് മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഡിഎന്‍എ പരിശോധന ഫലത്തിനുശേഷമേ ബാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയുള്ളു.

Share this Article

Leave a Comment