കേന്ദ്ര വിഹിതത്തിനായി കേരളം കൃത്യമായി പ്രപ്പോസൽ സമർപ്പിച്ചില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും കേരളം മറുപടി തന്നില്ലെന്നും ആരോപണം. കേന്ദ്ര ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും തുക നൽകിയെന്നും കേന്ദ്ര വിഹിതം കിട്ടിയതിന് ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നുവെന്നും മന്ത്രി പറഞ്ഞു. സംഭരിച്ച നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അത് നേരിട്ട് അക്കൗണ്ടില്‍ ഇട്ടുനല്കണമെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു. ആറ്റിങ്ങലില്‍ വായ്പ വ്യാപന മേളയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ധനകാര്യ കമ്മീഷന് നിര്‍ദേശം പാലിച്ചവര്‍ക്ക് കൃത്യമായി ഗ്രാന്റ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നൽകേണ്ട വിഹിതം നൽകുന്നതിന് കേന്ദ്രം ഒരു മടിയും കാണിച്ചിട്ടില്ല. ജനങ്ങൾക്ക് ആ പണം നൽകണമെന്നാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. എവിടെയെങ്കിലും കേന്ദ്ര വിഹിതം കിട്ടാതെ ആയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി സംസ്ഥാന സർക്കാരാരിന്റെ മെല്ലെപ്പോക്കാണെന്നും മന്ത്രി ആരോപിച്ചു.