Newsperseconds.com

ആണവായുധങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ യുഎസ്; പരീക്ഷണങ്ങള്‍ പുനഃരാരംഭിക്കാന്‍ ട്രംപിന്റെ നിര്‍ദേശം

Trump

വാഷിങ്ടണ്‍: ആണവായുധ പരീക്ഷണങ്ങള്‍ പുനഃരാരംഭിക്കാന്‍ യുഎസ് സൈന്യത്തിന് പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം. ആണവായുധ പരീക്ഷണങ്ങള്‍ അടിയന്തരമായി പുനഃരാരംഭിക്കണം എന്നാണ് ട്രംപിന്റെ നിലപാട്. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഎസ് ഇത്തരം ഒരു നീക്കം ആരംഭിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകള്‍ക്ക് മുന്‍പാണ് ട്രംപിന്റെ നിര്‍ദേശം.

ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗത്ത് കൊറിയയിലുള്ള ട്രംപ് ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബുസാനിലേക്ക് തിരിച്ചതിന് പിന്നാലെയാണ് പ്രതികരണം പുറത്തുവന്നത്. ട്രംപിന്റെ സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രതികരണം. മറ്റ് ആണവ ശക്തികള്‍ക്ക് തുല്യമായ തരത്തില്‍ ആണവായുധ ശേഖരം പരീക്ഷിച്ച് ഉറപ്പാക്കണം എന്നാണ് ട്രംപിന്റെ നിര്‍ദേശം.

ആണവ പോര്‍മുന വഹിക്കാന്‍ കഴിവുള്ള മിസൈലുകള്‍ പതിവായി പരീക്ഷിക്കുന്ന രാജ്യമാണ് യുഎസ്. എന്നാല്‍ 1992 മുതല്‍ ആണവായുധ പരീക്ഷണം നടത്തിയിട്ടില്ല. മറ്റ് രാജ്യങ്ങള്‍ ഇത്തരം പരീക്ഷണം തുടരുന്ന സാഹചര്യത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നാണ് ട്രംപിന്റെ അഭിപ്രായം. പ്രതികരണം ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോഴും എന്താണ് ട്രംപിന്റെ ലക്ഷ്യമെന്ന് വ്യക്തമല്ലെന്നും അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ വൈറ്റ് ഹൗസും പെന്റഗണും തയ്യാറായിട്ടില്ല.

ആണവ പോര്‍മുന വഹിക്കാന്‍ സാധിക്കുന്ന അണ്ടര്‍വാട്ടര്‍ ഡ്രോണ്‍, ക്രൂസ് മിസൈലുകള്‍ എന്നിവ പരീക്ഷിച്ചതായി കഴിഞ്ഞ ആഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആണവ പരീക്ഷണങ്ങള്‍ സംബന്ധിച്ച് പ്രതികരണം ഉണ്ടായിരുന്നില്ല. 1990 ല്‍ ആണ് അവസാനമായി റഷ്യ ആണവായുധം പരീക്ഷിച്ചത്. റഷ്യയുടെ പരീക്ഷണങ്ങളെ കുറിച്ചും ട്രംപിന്റെ പോസ്റ്റില്‍ പരാമര്‍ശങ്ങളില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍, ആണവ ശേഖരങ്ങളില്‍ റഷ്യ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തും വളരെ പിന്നിലാണ്. അഞ്ച് വര്‍ഷത്തിനകം അതില്‍ ഗണ്യമായ വര്‍ധന ഉണ്ടായേക്കുമെന്നും ട്രംപ് പറയുന്നു.

ലോകത്തെവിടെയുമുള്ള ആണവ സ്‌ഫോടനങ്ങള്‍ നിരോധിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയില്‍ 1996 ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ആണ് ഒപ്പുവച്ചത്. എന്നാല്‍ യുഎസ് സെനറ്റ് കരാര്‍ അംഗീകരിച്ചിട്ടില്ല. ആഗോള ആണവ പരീക്ഷണ നിരോധനം സംബന്ധിച്ച കരാറില്‍ നിന്നും 2023 ല്‍ റഷ്യ പിന്‍മാറിയിരുന്നു. റഷ്യയെ യുഎസിന് തൂല്യമാക്കാന്‍ പിന്‍മാറ്റം ആവശ്യമാണെന്നായിരുന്നു ഇതിന് നല്‍കിയ വിശദീകരണം.

Share this Article

Leave a Comment