പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രമാണ് സലാര്‍. ഉത്തരേന്ത്യയിലടക്കം വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. കളക്ഷനില്‍ പല റെക്കോര്‍ഡുകളും പ്രഭാസ് ചിത്രം മറികടക്കും എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം 403.45 കോടി രൂപയിലധികം സലാര്‍ നേടി എന്നാണ് കണക്ക്.
പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും സലാര്‍ സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഒടിടി റൈറ്റ് വിറ്റത് 120 കോടി രൂപയ്ക്കാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജനുവരി 12ന് സംക്രാന്തി റിലീസായി ഒടിടിയില്‍ സലാര്‍ എത്തുമെന്നാണ് പ്രചരണം. എന്നാൽ, ഇക്കാര്യം വാസ്‍തവമല്ല എന്ന് വ്യക്തമാക്കി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഒടിടി റിലീസ് ജനുവരി ആദ്യമുണ്ടായാല്‍ കളക്ഷൻ റെക്കോര്‍ഡുകളെ സാരമായി ബാധിക്കില്ലേ എന്ന ആശങ്കയാണ് നിര്‍മാതാക്കള്‍ വാര്‍ത്ത നിഷേധിച്ചതോടെ ഇല്ലാതായത്.
സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തില്‍ ബാഹുബലി നായകൻ പ്രഭാസും എത്തിയപ്പോഴുള്ള വൻ ഹൈപ്പിലായിരുന്നു സലാറിന് ലഭിച്ചത്. കെജിഎഫ് എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകനാണ് പ്രശാന്ത് നീല്‍. ആ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നതാണ് സലാര്‍ സിനിമയ്‍ക്ക് രാജ്യമാകെ ലഭിക്കുന്ന സ്വീകരണം.