നവംബര്‍ 14-ന് രാജ്യം ശിശുദിനം ആഘോഷിക്കുന്ന വേളയിലാണ് കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് പാഠമാകുന്ന ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് നൽകിയിരിക്കുന്നത്. മാത്രമല്ല, രാജ്യത്ത് പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികം വാർഷികം കൂടിയാണ് ഇന്ന്.
പോക്സോ നിയമം
ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനായി 2012-ലാണ് പോക്‌സോ നിയമം (POCSO- Protection of Children from Sexual Offences Act 2012) രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. 2012 ജൂണ്‍ 19-ന് നിയമനിര്‍മാണം നടന്നു. 2012 നവംബര്‍ 14-ന് പോക്‌സോ നിയമം രാജ്യത്ത് പ്രാബല്യത്തിലായി. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ലൈംഗിക ചൂഷണത്തിനിരയാകുന്ന 18 വയസ്സിന് താഴെയുള്ള എല്ലാവരെയും ഈ നിയമം സംരക്ഷിക്കുന്നു. 9 അധ്യായങ്ങളിൽ 46 വകുപ്പുകൾ മാത്രമുള്ളതാണ് നിയമം.
പോക്‌സോ കുറ്റകൃത്യത്തിന്റെപരിധിയില്‍ വരുന്നവ…
1)കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കല്‍
2) പ്രകൃതിവിരുദ്ധ പീഢനം
3) ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുക
4) കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുക
5) ലൈംഗിക ആംഗ്യം കാണിക്കുക
6) കുട്ടികളുടെ നഗ്നചിത്രം പ്രദര്‍ശിപ്പിക്കുക, പ്രചരിപ്പിക്കുക, കാണുക, സൂക്ഷിക്കുക
പോക്‌സോ കേസില്‍ പരാതി നല്‍കേണ്ടത് ആര്‍ക്കാണ്
1) ലോക്കല്‍ പൊലീസ്
2) സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റ്
3) ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി
4) ടോള്‍ ഫ്രീ നമ്പര്‍ (1098)
5) സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എസ് സി പി സി ആര്‍)
6) നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍ സി പി സി ആര്‍)
ശിക്ഷ
കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് പോക്‌സോ നിയമത്തിലുള്ളത്. 2019-ലെ ഭേദഗതി പ്രകാരം 16 വയസ്സിന് താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ നൽകാമെന്നും ഉത്തരവിലുണ്ട്.
പോക്‌സോ നിയമം പ്രാബല്യത്തില്‍വന്നതിന് പിന്നാലെ കുട്ടികള്‍ക്ക് നേരയുണ്ടാകുന്ന ലൈംഗികപീഡന കേസുകളിൽ വലിയ മാറ്റങ്ങളാണ് വന്നത്. പോക്‌സോ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതികള്‍ വരെ സ്ഥാപിക്കപ്പെട്ടു. ഒട്ടേറെ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി കടുത്ത ശിക്ഷാവിധിയുമുണ്ടായി. ഈ കേസുകളുടെ ചരിത്രത്തിലേക്കാണ് ആലുവയിലെ കേസും ഉൾപ്പെടുന്നത്. 2019 ഓഗസ്റ്റ് 16നാണ് ആദ്യമായി ഈ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. ഇതിലൂടെ പരമാവധി ശിക്ഷ ജീവര്യന്തം എന്നതിന് പകരം വധ ശിക്ഷയാക്കി ഉയർത്തി.
പോക്സോ നിയമത്തിൽ ജാമ്യം ലഭിക്കുന്ന ഒരു വകുപ്പ് കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ച് വെച്ചു എന്നത് മാത്രമാണ്. ആറ് മാസം തടവ് ലഭിക്കാവുന്ന ഈ കുറ്റം ഒഴികെ മറ്റ് 23 വകുപ്പുകൾക്കും ജാമ്യമില്ല.
ഇന്ത്യൻ ശിക്ഷാ നിയമം, ബലാത്സംഗം കുറ്റത്തിന് 10 വർഷമാണ് ശിക്ഷ വിധിക്കുന്നതെങ്കിൽ പോക്സോ നിയമത്തിയ. അത് 20 വർഷമാണ്.
പോക്സോ കുറ്റകൃത്യം റിപ്പോർട്ട് ചെയ്താൽ 24 മണിക്കൂറിനകം മൊഴി എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യണം. എഫ്ഐആർ നിലവിൽ വന്ന് 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകണം. കുറ്റപത്രം നൽകി 30 ദിവസത്തിനകം ഇരയുടെ വിസ്താരം പൂർത്തിയാക്കണം. ഇര പെൺകുട്ടിയാണെങ്കിൽ പോക്‌സോ നിയമ പ്രകാരം മൊഴി രേഖപ്പെടുത്തേണ്ടത് സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു വനിതാ ഉദ്യോഗസ്ഥയായിരിക്കണം. മൊഴിയെടുക്കുന്ന സമയത്ത് ഈ ഉദ്യോഗസ്ഥ യൂണിഫോം ധരിക്കാന്‍ പാടില്ല. കുട്ടിയുടെ വീട്ടിലോ ആ കുട്ടിക്ക് സൗകര്യപ്രദമായ സ്ഥലത്ത് വച്ചോ ആവണം മൊഴിയെടുക്കേണ്ടത്. ഒരു വർഷത്തിനുള്ളിൽ വിധി പറയണം.