Newsperseconds.com

സംസ്ഥാനത്ത് എല്ലാ ഗവ. പ്ലീഡര്‍മാര്‍ക്കും ലാപ് ടോപ്; കേസുകള്‍ കെട്ടിക്കിടക്കുന്നത് കുറയ്ക്കണം; മന്ത്രി പി. രാജീവ്

Untitled 1

സര്‍ക്കാര്‍ അഭിഭാഷകരിലൂടെയാണ് ജനങ്ങള്‍ സര്‍ക്കാരിനെ കാണുന്നതെന്നും എല്ലാ സര്‍ക്കാര്‍ കേസുകളിലും വിജയിക്കാനാകണമെന്നും നിയമ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലെയും ഗവ. പ്ലീഡര്‍മാര്‍ക്കുള്ള ലാപ് ടോപ് വിതരണം തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരെ കോടതികളുമായി അടുപ്പിക്കാന്‍ സാങ്കേതികവിദ്യയെ ഉപയോഗിക്കാനാവണം. എല്ലാമേഖലകളിലും ഇന്ന് ഡിജിറ്റലൈസേഷന്‍ നടക്കുകയാണ്. കേരളത്തില്‍ അതിനാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുണ്ട്. മൈബൈല്‍ പെനട്രേഷന്‍ ഏറ്റവുമധികമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. മൈബൈല്‍ ഉപയോക്താക്കളില്‍ 87 ശതമാനം പേര്‍ക്കും ഇവിടെ ഇന്റര്‍നെറ്റ് ലഭ്യതയുമുണ്ട്. ഡിജിറ്റല്‍ സാക്ഷരതയിലും നാം ഏറെ മുന്നിലാണ്. സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കാനായാല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് കുറയ്ക്കാനും വേഗത്തില്‍ ആളുകള്‍ക്ക് നീതി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

വിവിധ കോടതികളിലെ വിവിധ ഭാഷകളിലുള്ള വിധികള്‍ വായിക്കാനും പഠിക്കാനുമൊക്കെ ഇന്ന് സൗകര്യങ്ങളുണ്ട്. സര്‍ക്കാര്‍ അഭിഭാഷകരായിരിക്കുമ്പോള്‍ വൈവിധ്യമാര്‍ന്ന കേസുകള്‍ ലഭിക്കും. ഈ അവസരം ഉപയോഗപ്പെടുത്തി മികച്ച അഭിഭാഷകരായി മാറണം. സ്ത്രീകളുമായും കുട്ടികളുമായും ബന്ധപ്പെട്ട കേസുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രവര്‍ത്തനം ആറുമാസത്തിലൊരിക്കല്‍ ഓഡിറ്റ് ചെയ്യാന്‍ സംവിധാനം വേണമെന്നും മന്ത്രി പറഞ്ഞു. 14 ജില്ലകളിലെയും ഗവ. പ്ലീഡര്‍മാര്‍ക്ക് ചടങ്ങില്‍ ലാപ്ടോപ് വിതരണം ചെയ്തു. സര്‍ക്കാര്‍ കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനും നിയമവകുപ്പ് നടപ്പാക്കിയ സിസിഎംഎസ് (കോര്‍ട്ട് കേസ് മോണിട്ടറിങ് സൊല്യൂഷന്‍) പദ്ധതിയുടെ നിരീക്ഷണത്തിനുമായാണ് ജില്ലാ ഗവ. പ്ലീഡര്‍മാര്‍ക്ക് ലാപ്ടോപ് നല്‍കിയത്. വെബ് അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലൂടെ കോടതിയിലുള്ള കേസുകള്‍ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനുമുള്ള പദ്ധതിയാണ് സിസിഎംഎസ്. എച്ച് പി യുടെ ലാപ്ടോപാണ് നല്‍കിയത്. നിയമവകുപ്പ് സെക്രട്ടറി സനല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ സെക്രട്ടറി എന്‍ ജീവന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു. ഗവ. പ്ലീഡര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this Article

Leave a Comment