Newsperseconds.com

ഓണ്‍ലൈന്‍ അതിക്രമം തടയല്‍; കേന്ദ്രത്തിന്റെ ആദരം ഏറ്റുവാങ്ങി കേരള പൊലീസ്

Untitled 1

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിവിധതരം സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമായ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്‌കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി ഓണ്‍ലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സജീവമായ ഇടപെടല്‍ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പോലീസിന് സമ്മാനിച്ചു.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം എസ്.പി. ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സ്വീകരിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിരവധി നടപടികളാണ് കേരള പോലീസ് കൈക്കൊണ്ടുവരുന്നത്. തട്ടിപ്പിനായി ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകളും 11,999 സിംകാര്‍ഡുകളും 17,734 വെബ്സൈറ്റുകളും സൈബര്‍ ഡിവിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഫ്രോഡ് ആന്‍ഡ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനരഹിതമാക്കി. 8,369 സാമൂഹ്യ മാധ്യമ പ്രൊഫൈലുകളും 537 വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകളും കണ്ടെത്തി നിയമനടപടി സ്വീകരിച്ചു.വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പു കേന്ദ്രങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ആള്‍ക്കാരെ നിയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 51 ഏജന്റുമാരുടെ നീക്കങ്ങള്‍ മനസ്സിലാക്കുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ഘട്ടങ്ങളിലായി നടത്തിയ ഓപ്പറേഷന്‍ പി- ഹണ്ട് എന്ന പരിശോധനയില്‍ 395 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 37 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2347 പരിശോധനകളിലായി 881 ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അറിയിക്കാനുള്ള 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ 2023ല്‍ 23,748 പരാതികളാണ് ലഭിച്ചത്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 201 കോടി രൂപയില്‍ 37 കോടി രൂപ വീണ്ടെടുത്തു. ഇക്കൊല്ലം ഓഗസ്റ്റ് വരെ ലഭിച്ച 27,723 പരാതികളില്‍ നഷ്ടപ്പെട്ട 514 കോടി രൂപയില്‍ 70 കോടി രൂപ വീണ്ടെടുക്കാന്‍ പോലീസിനു കഴിഞ്ഞു. സൈബര്‍ മേഖലയിലെ കുറ്റാന്വേഷണമികവ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരത്തില്‍പരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം പരിശീലനം നല്‍കിയിട്ടുണ്ട്. സബ് ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള 360 പോലീസുകാര്‍ക്ക് മൂന്നു ഘട്ടങ്ങളിലായി പ്രത്യേക പരിശീലനം നല്‍കി. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആറുമാസം ദൈര്‍ഘ്യമുള്ള സൈബര്‍ കമാന്‍ഡോ കോഴ്സിലേക്ക് കേരള പോലീസില്‍ നിന്ന് 24 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു.

Share this Article

Leave a Comment