ആരോഗ്യം ആനന്ദം കാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയിൽ പരമാവധി സ്ക്രീനിങ് നടത്താന്‍ തീരുമാനം. കാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ മെഡിക്കൽ ഓഫീസിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് തീരുമാനം. 30 നും 65 വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ അർബുദ പരിശോധനക്ക് വിധേയരാക്കുക, സ്വയം പരിശോധനക്കും പരിപാലനത്തിനും പ്രാപ്തരാക്കുക, രോഗം നേരത്തെ കണ്ടെത്തി ചികിത്സക്ക് വിധേയരാക്കുക, അര്‍ബുദ മരണനിരക്ക് കുറക്കുക എന്നതാണ് പരിപാടിയുടെ പ്രഥമ ലക്ഷ്യം.
ഫെബ്രുവരി നാല് മുതൽ മാർച്ച് എട്ട് വരെയുള്ള കാലയളവിൽ പരമാവധി സ്ത്രീകളെ സ്ക്രീനിങ്ങിന് വിധേയമാക്കും. ദരിദ്ര ജനവിഭാഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തീരദേശമേഖല, തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ, അസംഘടിത, സംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ എന്നിങ്ങനെ മുൻഗണനാടിസ്ഥാനത്തിൽ കാമ്പയിൻ്റെ ഭാഗമായി ഇവർക്കായി സ്ക്രീനിങ്ങ് പ്രവർത്തനങ്ങൾ നടപ്പിലാക്കും.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. എസ് ആർ ദിലീപ് കുമാർ, ഡോ അനന്ത് മോഹൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ എന്നിവർ പങ്കെടുത്തു.
ആരോഗ്യം ആനന്ദം കാൻസർ പ്രതിരോധ കാമ്പയിൻ: പരമാവധി സ്ത്രീകളെ സ്ക്രീനിങ്ങിന് വിധേയമാക്കും
- Related News
- Latest News