Newsperseconds.com

നരേന്ദ്രമോദി ഇന്ന് ബിഹാറിൽ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

PM addressing at the launch of ferry services between Nagapattinam, India and Kankesanthurai, Sri Lanka via video message on October 14, 2023.

പട്ന: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന്റെ ജന്മസ്ഥലമായ കര്‍പ്പൂരി ഗ്രാമത്തില്‍ നിന്ന് എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്രമോദി തുടക്കം കുറിക്കും. കര്‍പ്പൂരി ഠാക്കൂറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം സമസ്തിപൂരിലും ബഹുസ്വരയിലുമായി റാലികളിലും പൊതുസമ്മേളനങ്ങളിലും മോദി പങ്കെടുക്കും.

മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രിക്കൊപ്പം റാലികളിൽ സംബന്ധിക്കും. എൻഡിഎ പാർട്ടികൾ സീറ്റ് വിഭജന കരാർ തീരുമാനിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിഹാറിലെ ആദ്യ പൊതുയോഗമാണിത്. 243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയും, സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡും 101 സീറ്റുകളിൽ വീതം മത്സരിക്കുന്നു. ചിരാഗ് പാസ്വാന്റെ എൽജെപി 29 സീറ്റുകളിൽ ജനവിധി തേടും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിഹാറില്‍ വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബിഹാറിൽ എൻഡിഎ പ്രതിപക്ഷമായ ഇന്ത്യ മുന്നണിയെയാണ് നേരിടുന്നത്. ഇന്ത്യ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ പ്രഖ്യാപിച്ചിട്ടുണ്ട്. വിഐപി പാർട്ടി നേതാവ് മുകേഷ് സാഹ്നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും കോൺ​ഗ്രസ് നേതാവ് അശോക് ​ഗെഹലോട്ട് വ്യക്തമാക്കിയിരുന്നു.

Share this Article

Leave a Comment