സംശയത്തെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കര്‍ണാടകയിലെ ചാമരാജനഗറിലാണ് സംഭവം. പ്രസവം കഴിഞ്ഞ് 11 ദിവസം മാത്രമായ യുവതിയെയാണ് കോൺസ്റ്റബിളായ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം.
കര്‍ണാടകയിലെ ചാമരാജനഗറിലെ പൊലീസ് കോണ്‍സ്റ്റബിളായ ഡി കിഷോര്‍ (32) ആണ് ഭാര്യ പ്രതിഭയെ (24) കൊലപ്പെടുത്തിയത്. ഭാര്യയെ കൊല്ലുന്നതിന് മുന്‍പ് വിഷം കഴിച്ച പ്രതി കൃത്യം നടത്തിയ ശേഷം സ്വയം ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. കോലാറിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള കിഷോറിൻ്റെ നില ഗുരുതരമാണ്. കിഷോർ-പ്രതിഭ ദമ്പതികൾക്ക് 11 ദിവസം മുന്‍പാണ് ആണ്‍കുഞ്ഞ് പിറന്നത്..
ഭാര്യയായ പ്രതിഭയുടെ കർണാടകയിലെ ഹൊസ്കോട്ടിലെ വീട്ടിൽ എത്തിയ കിഷോർ ജോലി സ്ഥലത്ത് നിന്നും 230 കിലോമീറ്റർ സഞ്ചരിച്ച് പ്രതിഭയുടെ വീട്ടിൽ എത്തുകയായിരുന്നു. പ്രതിഭയ്ക്ക് കോളജിലെ സഹപാഠികളായ യുവാക്കളുമായി ബന്ധമുണ്ടായിരുന്നു എന്ന ആരോപണമുയർത്തുന്ന കിഷോർ, ഞായറാഴ്ച കിഷോർ പ്രതിഭയെ ഫോണിൽ വിളിച്ച് വഴക്കിട്ടിരുന്നു തുടര്‍ന്ന് പ്രതിഭയുടെ അമ്മ ഫോണ്‍ വാങ്ങി കിഷോറിന്റെ കോള്‍ കട്ടാക്കി. ഇനി വിളിച്ചാല്‍ ഫോണെടുക്കരുതെന്നും നിര്‍ദേശിച്ചു. പിറ്റേദിവസം പ്രതിഭ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭര്‍ത്താവിൻ്റേതായി 150 മിസ്ഡ് കോളുകളാണ് കണ്ടത്.
തിങ്കളാഴ്ച അതിരാവിലെ പ്രതിഭയുടെ വീട്ടിൽ എത്തിയ കിഷോർ, ഭാര്യയുടെ റൂമിൽ കയറി വാതിൽ അടച്ച ശേഷം കെെയ്യിൽ കരുതിയിരുന്ന കീടനാശിനി കുടിയ്ക്കുകയും തുടർന്ന് പ്രതിഭയുടെ കഴുത്തിൽ തുണിയിട്ട് കുരുക്കിയ ശേഷം ശ്വാസം മുട്ടിക്കുകയുമായിരുന്നു. ഈ സമയം വീടിൻ്റെ ടെറസിലുണ്ടായിരുന്ന പ്രതിഭയുടെ അമ്മ നിലവിളി കേട്ട് വാതിൽ തുറക്കാൻ കിഷോറിനോട് ആവശ്യപ്പെട്ടെങ്കിലും കിഷോർ വഴങ്ങിയില്ല. തുടർന്ന് 15 മിനിട്ടിന് ശേഷം വാതിൽ തുറന്ന കിഷോർ ഞാൻ അവളെ കൊന്നു എന്ന് ഭാര്യാമാതാവിനോട് പറഞ്ഞ ശേഷം ഓടി രക്ഷപെടുകയായിരുന്നു.