ഇന്ത്യ – മാലദ്വീപ് തർക്കത്തിൽ പ്രതികരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള ചർച്ചകൾ ഇരുപക്ഷവും നടത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പരസ്പര സഹകരണത്തിനായുള്ള ചർച്ചകൾ വീണ്ടും നടത്തുമെന്നും ഇന്ത്യൻ വ്യോമയാന പ്രവർത്തനങ്ങൾ സാധ്യമാക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായും മാലദ്വീപ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
അതേസമയം, ഞായറാഴ്ച മാലിയിൽ ചേർന്ന ഇന്ത്യ – മാലദ്വീപ് ഉന്നതതല യോഗത്തിലാണ് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയോട് മാലദ്വീപ് ആവശ്യപ്പെട്ടത്. നിലവിൽ 88 ഇന്ത്യൻ സൈനികരാണ് മാലിദ്വീപിലുള്ളത്. മാർച്ച് 15 ന് മുമ്പ് സൈന്യത്തെ പിൻവലിക്കണമെന്നാണ് ആവശ്യം. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിനിടെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ ഈ നീക്കം. ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.