ദക്ഷിണ കൊറിയൻ സിനിമകളും വീഡിയോസും കണ്ടതിനെ തുടർന്ന് ഉത്തരകൊറിയയിൽ രണ്ടു കുട്ടികളെ 12 വർഷത്തെ ശിക്ഷയ്ക്ക് വിധിച്ചു. 16 വയസുള്ള രണ്ടു കുട്ടികൾക്ക് 12 വർഷത്തെ കഠിനാധ്വാനമാണ് ശിക്ഷ വിധിച്ചത്. സൗത്ത് ആൻഡ് നോർത്ത് ഡെവലപ്മെന്റ് (എസ്എഎൻഡി) ഇൻസ്റ്റിറ്റ്യൂട്ടാണ് പ്യോങ്യാങ്ങിലെ കുട്ടികളെ പരസ്യമായി ശിക്ഷിക്കുന്ന വീഡിയോ പുറത്തുവിട്ടത്.
മൂന്നു മാസത്തിലേറെയായി ദക്ഷിണ കൊറിയൻ സിനിമകളും മ്യൂസിക് വീഡിയോസ് കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ശിക്ഷ. ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇത്തരം വിനോദ പരിപാടികൾ ആസ്വദിക്കുന്നത് വിലക്കുകയും പിടിക്കപ്പെട്ടാൽ കഠിന ശിക്ഷ നടപ്പാക്കുമെന്നും 2020ൽ ഉത്തരകൊറിയയിൽ ആവിഷ്കരിച്ച നിയനം അനുശാസിച്ചിരുന്നു.
1000ത്തോളം വിദ്യാർഥികൾ നോക്കിനിൽക്കെയാണ് കുട്ടികളെ വിചാരണ ചെയ്തത്. രണ്ടു കുട്ടികൾ കൈക്കൂപ്പി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ എല്ലാ വിദ്യാർഥികളും മാസ്ക് ധരിച്ചിരിക്കുന്നതിനാൽ ഈ ദൃശ്യങ്ങൾ കോവിഡ് സമയത്ത് ചിത്രീകരിച്ചതാണെന്നും പറയപ്പെടുന്നു. എന്നാൽ, ഇതിന്റെ ആധികാരികത ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ലെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് പറയുന്നു.