ഖലിസ്താൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡയോട് തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്ന്
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ്കുമാർ വർമയാണ് തെളിവ് ആവശ്യപ്പെട്ടത്. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഇതുവരെ ഇന്ത്യയ്ക്ക് തെളിവുകൾ നൽകിയിട്ടില്ലെന്ന് സഞ്ജയ്കുമാർ വർമ പറഞ്ഞു.
ഇന്ത്യയ്ക്ക് നേരെയുള്ള കാനഡയുടെ ആരോപണവുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.
കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശം അന്വേഷണത്തിന് തിരിച്ചടിയായെന്ന് ഇന്ത്യ വിമർശിച്ചു. ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം വിദ്വേഷപരവും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതുമാണ്.
ഇന്ത്യൻ ഏജന്റുമാർക്ക് നിജ്ജറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന എന്തെങ്കിലും തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ കാനഡ തയ്യാറാകണം. 26 ഖലിസ്താൻ ഭീകരർ കാഡനയിൽ നിലവിലുണ്ട്. ഇവരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പട്ടിക ഉൾപ്പെടെ അപേക്ഷ കാനഡയ്ക്ക് നൽകിയിരുന്നു. എന്നാൽ ഇതിൽ ഒന്നിൽ പോലും കാനഡ തീരുമാനം എടുത്തിട്ടില്ലെന്ന് സഞ്ജയ്കുമാർ വർമ പറഞ്ഞു.
തെളിവുകൾ ഉണ്ട് എന്ന് കാനഡ അവകാശപ്പെടുന്നത് നയതന്ത്ര ആശയവിനിമയങ്ങൾ തെളിവാക്കി വെച്ചുകൊണ്ടാണ്. എന്നാൽ ഇത് ഒരു കോടതിയിലും തെളിവായി അംഗീകരിക്കാൻ കഴിയുന്നതല്ല. നയതന്ത്ര തലത്തിൽ നടക്കുന്ന ആശയവിനിമയം അതിന് അതിന്റേതായ പരിരക്ഷയുണ്ടെന്നും സഞ്ജയ് കുമാർ വർമ വ്യക്തമാക്കി.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി സെപ്റ്റംബർ 18ന് ആരോപണം ഉയർത്തിയിരുന്നു.