ഗാസയിലെ ഇസ്രയേൽ ആക്രമണം താത്ക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. അമേരിക്ക, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബാക്കിയുള്ള 12 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പ്രമേയം പാസായത്. ഹമാസ് ബന്ദികളാക്കിയവരെ ഉടൻ മോചിപ്പിക്കണമെന്നും പ്രമേയത്തിൽ. എന്നാൽ, വെടിനിർത്തലിനെ കുറിച്ച് പ്രമേയത്തിൽ പരാമർശിക്കുന്നില്ല. പ്രമേയത്തിൽ ഇസ്രയേൽ എതിർപ്പ് അറിയിച്ചു.
അതേസമയം ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഗാസയിലെ അല്‍ഷിഫ ആശുപത്രിക്ക് നേരെയുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. നവജാത ശിശുക്കള്‍ ഉള്‍പ്പടെ 2,300 പേർ ആശുപത്രിയിലുണ്ടെന്നാണ് യു എന്‍ വ്യക്തമാക്കുന്നത്. അല്‍-ഷിഫ ആശുപത്രിക്ക് ചുറ്റുമുള്ള വലിയ മൈതാനങ്ങളില്‍ രോഗികളല്ലാത്ത ആളുകളും രക്ഷതേടി എത്തിയിട്ടുണ്ട്.
അല്‍ഷിഫ ആശുപത്രി കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തന കേന്ദ്രമെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ആരോപണം. ഇതിനെ തുടർന്ന് ഇസ്രയേൽ സെെന്യം ആശുപത്രിയിൽ റെയ്ഡ് നടത്തിയിരുന്നു. ഈ ആരോപണം ഹമാസ് നിഷേധിച്ചു. ഇസ്രയേലും അമേരിക്കയും ‘ക്രൂരമായ കൂട്ടക്കൊലകളെ’ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതായി ഹമാസ് ആരോപിച്ചു.
ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതനാഹ്യു ഹമാസാണ് ആക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്നാണ് പ്രതികരിച്ചത്.