ഇസ്രയേൽ പാലസ്തീൻ യുദ്ധത്തിന് താല്‍ക്കാലിക വിരാമം. നാലു ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് തയാറായതായി ഇരു രാജ്യങ്ങളും അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു.
കരാര്‍ അനുസരിച്ച് ആദ്യ ഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം തങ്ങളുടെ ജയിലുകളിലുള്ള 150 പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേല്‍ മോചിപ്പിക്കും. ബന്ദികളാക്കിയവരെ തിരികെ എത്തിക്കാൻ ഇസ്രയേൽ സർക്കാർ ബാധ്യസ്ഥരാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിലൂടെ അറിയിച്ചു. 10 ബന്ദികളെ വിട്ടയയ്ക്കുന്നത് ഒരു അധിക ദിവസം താൽക്കാലികമായി നിർത്തുമെന്നും ഇതിൽ ഏതെങ്കിലും തരത്തിൽ വീഴ്ട സംഭവിച്ചാൽ വെടിനിർത്തൽ കരാറിൽ നിന്നും പിൻവാങ്ങുമെന്നും യുദ്ധം പുനരാരംഭിക്കുമെന്നും നെതന്യാഹു പറഞ്ഞു.
എല്ലാ ബന്ദികളും മോചിതരായി വീട്ടിലേക്ക് മടങ്ങിയെത്തുക, ഗാസയിൽ നിന്നും ഇസ്രയേലിന് ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുക, ഹമാസിനെ ഉന്മൂലനം ചെയ്യുക തുടങ്ങി ഇസ്രയേൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്നും നെതന്യാഹു പറഞ്ഞു.