ചൈനയിൽ വൻ ഭൂചലനം. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. നൂറിലധികം പേർക്ക് ജീവൻ നഷ്ടമാകുകയും ഇരുന്നൂറോളം പേർക്ക് പരുക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വിവരം.
ജല, വൈദ്യുതി ലൈനുകൾക്കും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിലും ചൈനയിൽ കിഴക്കൻ ചൈനയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 23 പേർക്ക് പരുക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു.
നിരവധി ചെറിയ തുടർചലനങ്ങളും ഉണ്ടായി. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി. ആളപായം പരമാവധി കുറയ്ക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രസിഡന്റ് നിർദേശം നൽകിയതായി എപി റിപ്പോർട്ട് ചെയ്യുന്നു. ക്വിങ്ഹായ് പ്രവിശ്യയിലും തുടർചലനം ഉണ്ടായി.