യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിലെ മുഖ്യകണ്ണി പിടിയിൽ. കാസർഗോഡ് സ്വദേശി രാകേഷ് അരവിന്ദ് ആണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ജയ്സന്റെ കൂട്ടാളിയാണ് രാകേഷ്. മ്യൂസിയം പൊലീസ് ആണ് രാകേഷിനെ അറസ്റ്റ് ചെയ്തത്.
ജെയ്സണും രാജേഷും ചേർന്നാണ് ആപ്പ് തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് യൂത്ത് കോൺഗ്രസിന് ഉളളിൽ നിന്ന് തന്നെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് കാസർകോട് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെയ്‌സണ്‍ മുകളേൽ. താനാണ് ആപ്പ് നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ജെയ്സണ്‍ മൊഴി നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ആപ്ലിക്കേഷന്‍ ഉണ്ടാക്കിയതെന്നും വ്യക്തമാക്കിയിരുന്നു. മുൻപ് നടത്തിയ അന്വേഷണത്തിൽ കണ്ടെടുത്ത മദര്‍ കാര്‍ഡ് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജെയ്‌സണിലേക്ക് അന്വേഷണം എത്തിയത്. ജെയസണ്‍ന്‍റെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പടയെുള്ള ഡിജിറ്റല്‍ ഡിവൈസുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.