കെഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ പ്രതിപക്ഷ നേതാവിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 2019 ലെടുത്ത തീരുമാനത്തെ 2024 ൽ ചോദ്യം ചെയ്യുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഹർജിയിൽ പൊതുതാത്പര്യം ഇല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വി.ജി അരുൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സിഎജി റിപ്പോർട്ട് ലഭിച്ചതിനു ശേഷം തെളിവുകൾ ഹാജരാക്കാമെന്ന് സതീശൻ അറിയിച്ചപ്പോൾ റിപ്പോർട്ട് ലഭിച്ചിട്ട് കോടതിയെ സമീപിച്ചാൽ പോരായിരുന്നോയെന്ന് കോടതി ചോദിച്ചു. ഹർജിയിൽ പൊതു താത്പര്യമല്ലെന്നും പബ്ലിസ്റ്റിറ്റി താത്പര്യമാണുള്ളതെന്ന് കോടതി കുറ്റപ്പെടുത്തി. സി.എ.ജി യുടെ റിപ്പോർട്ട് എന്തെന്ന് കോടതി ചോദിച്ചപ്പോൾ സി.എ.ജി യുടേത് റിപ്പോർട്ടല്ല നിരീക്ഷണമാണെന്ന് എ.ജി മറുപടി നൽകി. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.