യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനെതിരെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കോഴിക്കോട് നടത്തിയ പ്രതിഷേധത്തിൽ പൊലീസ് ജലപീരങ്കിയും ഗ്രനൈഡും പ്രയോഗിച്ചു. കോഴിക്കോട്ടും മലപ്പുറത്തും പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.
കോഴിക്കോട് കലക്ടറേറ്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇടതുപക്ഷ അനുകൂല സംഘടനകളുടെ ബോർഡുകളും ബാനറുകളും പ്രവർത്തകർ തകർത്തു. പൊലീസിന് നേരെ കല്ലേറ് നടത്തുകയും കമ്പുകൾ വലിച്ചെറിയുകയും ചെയ്തു. ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് നിരവധി തവണ ജലപീരങ്കിയും ഒരു തവണ സ്‌റ്റൺ ഗ്രനേഡും പ്രയോഗിച്ചു.
മലപ്പുറത്തും തൃശൂരും പത്തനംതിട്ടയിലും നടന്ന മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. തൃശൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി മാർച്ച് ഉദ്ഘാടനം ചെയ്തു. പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിയുന്ന സാഹചര്യം ഇവിടെയുമുണ്ടായി.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കൊല്ലങ്കൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ നീക്കാനുള്ള ശ്രമം സംഘർഷത്തിൽ ഇടയാക്കി. നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന്ദേ ശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു.