കേസിൽ കോടതി വെറുതെവിട്ട പ്രതി അർജുന്റെ ബന്ധുവായ പാൽരാജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസാണ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്. ടൗണിൽ വച്ച് കയ്യേറ്റം ചെയ്തെന്നാണ് പരാതി.
പീരുമേട് കോടതിയുടെ അനുമതിയോടെയാണ് വണ്ടിപ്പെരിയാർ പൊലീസ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്. കേസിലെ പ്രതിയായ അർജുനെ വെറുതെ വിട്ടതിനു പിന്നാലെ ഇരുകൂട്ടരും തമ്മിൽ തർക്കം പതിവായിരുന്നു. കുട്ടിയുടെ അച്ഛനെ നേരത്തെ പാൽരാജ് ആക്രമിച്ചിരുന്നു. വണ്ടിപ്പെരിയാർ ടൗണിൽവെച്ച് ജനുവരി ആറിനാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട പാൽരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം, തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രതിയായിരുന്ന അർജുൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം തേടിയിരുന്നു.