കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ഗവർണർ റദ്ദാക്കി. നേരത്തെ ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് അധ്യാപകരുടെ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നോമിനേഷൻ രജിസ്ട്രാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.
സർവകലാശാല ചട്ടപ്രകാരം സെനറ്റ് അംഗങ്ങൾക്ക് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. വാസുദേവനെ വകുപ്പ് മേധാവി എന്ന നിലയിലും രവീന്ദ്രനെ ഗവേഷണ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലുമാണ് നാമനിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്രിക സമർപ്പിച്ചതെന്നും രാജ്ഭവൻ വ്യക്തമാക്കിയിരുന്നു.
ഗവർണർ നാമനിർദേശം നൽകിയ ഡോ. പി രവീന്ദ്രൻ, ഡോ ടി എം വാസുദേവൻ എന്നിവരുടെ പത്രികയാണ് റിട്ടേണിങ് ഓഫീസർ കൂടിയായ രജിസ്ട്രാർ തളളിയത്. രണ്ടുപേരും അധ്യാപക മണ്ഡലത്തിൽ നിന്ന് മത്സരിച്ചു ജയിച്ചവരല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
യൂണിവേഴ്സിറ്റി അധ്യാപക മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥിയെ എതിരില്ലാതെ തിരഞ്ഞെടുക്കുവാനാണ് തങ്ങളുടെ പട്ടിക തള്ളിയത് എന്നായിരുന്നു അധ്യാപകരുടെ പരാതി. സെനറ്റ് അംഗങ്ങൾക്ക് സിൻഡിക്കേറ്റിൽ മത്സരിക്കാനുള്ള അവസരം യൂണിവേഴ്സിറ്റി നിയമത്തിൽ നിഷേധിച്ചിട്ടില്ലായിരിക്കെ അധ്യാപകരായ ഇവർ രണ്ടുപേരുടെയും നാമദേശ പത്രിക തള്ളിയത് ബോധപൂർവമാണെന്നും ഇത് കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് പരാതി സമർപ്പിച്ചത്.
പത്രിക നിരസിച്ചതിന്റെ കാരണം രേഖാമൂലം നൽകാൻ റിട്ടേണിംഗ് ഓഫീസറും വൈസ് ചാൻസലറും വിസമ്മതിച്ചതായും ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ തൽക്കാലം നിർത്തിവയ്ക്കുവാനും നാമനിർദ്ദേശ പത്രിക തള്ളിയത് സംബന്ധിച്ച് വി സിയോട് വിശദീകരണം ആവശ്യപ്പെടാനും ഗവർണർ ഉത്തരവിട്ടു.