വയനാട്: മാനന്തവാടിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ ബേലൂര്‍ മഖ്‌നെയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. പടമലയിലെ അജീഷ് എന്ന കര്‍ഷകനെ കൊലപ്പെടുത്തിയ ആനയെ മൂന്നാം ദിവസവും വനംവകുപ്പിന് പിടികൂടാനായിട്ടില്ല. മയക്കുവെടി വെക്കുന്നതിനുള്ള ഒരുക്കങ്ങളും വ്യത്യസ്ഥമായ പദ്ധതികളുമായാണ് ദൗത്യസംഘം ഇന്ന് കാട്ടില്‍ കയറിയത്. എന്നിട്ടും ഫലം കണ്ടില്ല.
ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങുന്നതായാണ് വിവരം. ദൗത്യം നാളെയും തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു. മൂന്നാം ദിവസവും ദൗത്യം പരാജയപ്പെട്ടതില്‍ വനംവകുപ്പിനെതിരെ ഗുരുതര പിഴവുകളാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് കുടുംബാഗങ്ങള്‍ വനംവകുപ്പിനെതിരെ പരാതി പറഞ്ഞു.
വടക്കന്‍ ജില്ലകളിലെ സകല വിദഗ്ധരും എത്തിയാണ് ആനയെ പിടികൂടാന്‍ ഇറങ്ങിയത്. 10 ടീമായി തിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആയിരുന്നു നിരീക്ഷണം. ഒരു ഘട്ടത്തില്‍100 മീറ്റര്‍ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം കിട്ടുകയും ചെയ്തു. എന്നാല്‍ പിന്നീട് ആനയുടെ സിഗ്നല്‍ കിട്ടാതായി. വയനാട് വന്യജീവി സങ്കേതത്തിലെ കുറ്റിക്കാടുകളും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും എല്ലാമാണ് ദൗത്യം ദുഷ്‌കരമാക്കിയതെന്ന് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.