തൃശ്ശൂര്‍: തിരൂരില്‍ നിന്ന് കാണാതായ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായി. കുട്ടിയുടെ അമ്മ തമിഴ്‌നാട് കടലൂര്‍ സ്വദേശി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യ, ഇയാളുടെ അച്ഛന്‍ കുമാര്‍, അമ്മ ഉഷ എന്നിവരാണ് അറസ്റ്റിലായത്.
കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയത്. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ജയസൂര്യനും അയാളുടെ പിതാവും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തിയെന്നാണ് ശ്രീപ്രിയ മൊഴി നല്‍കിയത്. ശ്രീപ്രിയ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് ജയസൂര്യനൊപ്പം മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്.
ശ്രീപ്രിയയുടെ സഹോദരി വിജയ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് ശ്രീപ്രിയയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തിരൂരിലെ വാടകവീട്ടില്‍ വെച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും സഹോദരി വിജയ പറഞ്ഞു. ശ്രീപ്രിയയെ തേടി ചേച്ചി വിജയയും ഭര്‍ത്താവും വെള്ളിയാഴ്ച്ച രാവിലെ തിരൂരിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. കുട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ശ്രീപ്രിയ പറഞ്ഞത്. അതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റൈ മൃതദേഹം തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. ശ്രീപ്രിയയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്