Newsperseconds.com

നവോത്ഥാന ചരിത്രത്തിലെ മഹത് വ്യക്തി; ജാതിക്കും മതത്തിനുമെതിരെ പടപൊരുതിയ നായകന്‍; പാര്‍ലമെന്റില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ഡോ.രാജീവ്‌മേനോന്‍

Aaaaaaaa

ഡല്‍ഹി: പാര്‍ലമെന്റില്‍ ശ്രീനാരായണഗുരുദേവന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആര്‍.പി.ഐ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. അധസ്ഥിത സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ട തീവ്രമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മഹത് വ്യക്തിത്വവും കേരള നവോത്ഥാന ചരിത്രത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു ശ്രീനാരായണഗുരു. ജാതിക്കും മതത്തിനുമെതിരെ ശക്തമായ പടപൊരുതിയ നവോത്ഥാന നായകന്‍. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതായിരുന്നു ഗുരുവിന്റെ ആപ്തവാക്യം. ലോകം കണ്ട മഹാനുഭാവനായ ഗുരുവിന്റെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിക്കുന്നത് വഴി ലോക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാകുമെന്ന് ഡോ.രാജീവ് മേനോന്‍ പറഞ്ഞു. ന്യൂസ് പെര്‍ സെക്കന്റ് സിനോട് സംസാരിക്കുകയായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ് മേനോന്‍. ശാസ്ത്രം വളര്‍ന്നാലെ രാജ്യം വളരുകയുള്ളുവെന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുദേവന്റെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ അഞ്ച് പതിറ്റാണ്ട് രാജ്യം ഭരിച്ചവര്‍ക്ക് കഴിയാതെ പോയത് ഗുരുവിനോട് ചെയ്ത നിന്ദയാണന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.

1

കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രത്തില്‍ സമൂലമായ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച ശ്രീനാരായണഗുരു. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരേയും ജാതീയമായ വേര്‍തിരിവുകള്‍ക്കെതിരേയും ശബ്ദമുയര്‍ത്തി. കേരളത്തെ നേരിന്റെ വഴിയേ നയിച്ച വ്യക്തിത്വം. ശ്രീനാരായണഗുരു ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ ആളായിരുന്നില്ല. മനുഷ്യജാതിയും മനുഷ്യസ്നേഹവുമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ക്കടിസ്ഥാനമെന്ന് ഡോ.രാജീവ്മേനോന്‍ വ്യക്തമാക്കി. ശ്രീനാരായണ ഗുരുദേവന്റെ കൃതികള്‍ എല്ലാം ലോകജനതയുടെ നന്മയെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും ഡോ. രാജീവ് മേനോന്‍ പറഞ്ഞു. കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും പോരാടിയ ഗുരുദേവന്‍ കേരളീയ സമൂഹത്തില്‍ വരുത്തിയ വിപ്ലവാത്മകമാറ്റങ്ങളുടെ അടിസ്ഥാനം അഷ്ടലക്ഷ്യങ്ങളിലൂന്നിയ പ്രവര്‍ത്തനമായിരുന്നു. ജാതിമത വ്യത്യാസമില്ലാത്തെ ഏവര്‍ക്കും ഒത്തുചേരാനും പ്രാര്‍ത്ഥിക്കാനും ഒരിടം എന്ന ലക്ഷ്യത്തോടെയാണ് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. ശ്രീനാരായണ ഗുരുവിന്റെ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തുടക്കം കുറിക്കുന്നതായിരുന്നു അരുവിപ്പുറം ശിവ പ്രതിഷ്ഠ. കാലത്തിന് മുന്നേ സഞ്ചരിച്ച മഹത് വ്യക്തിത്വത്തെ മോദി സര്‍ക്കാര്‍ മാത്രമാണ് അംഗികരിച്ചതെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.

3

തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തിയിലെ വയല്‍വാരം വീട്ടില്‍ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി 1856 ഓഗസ്റ്റ് 20ന് നാരായണഗുരു ജനിച്ചു. വിവിധ ഗുരുക്കന്മാരുടെ കീഴില്‍ മലയാളം, തമിഴ്, സംസ്‌കൃതം ഭാഷകളില്‍ അറിവുനേടി. തര്‍ക്കം, വേദാന്തം, വ്യാകരണം തുടങ്ങിയവയെല്ലാം അദ്ദേഹം അഭ്യസിച്ചു. തിരികെ ഗ്രാമത്തിലെത്തിയ അദ്ദേഹം കുടിപ്പള്ളിക്കൂടം കെട്ടി, കുട്ടികളെ പഠിപ്പിച്ചു. വിവാഹം കഴിച്ചെങ്കിലും അദ്ദേഹം ഗൃഹസ്ഥാശ്രമിയായി തുടര്‍ന്നില്ല. തൈക്കാട് അയ്യായുടെ കീഴില്‍ ഹഠയോഗം അഭ്യസിച്ചു. 1888ല്‍ ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതായും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.

ശ്രീനാരായണഗുരു വിവിധ സ്ഥലങ്ങളില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, കണ്ണൂര്‍, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ അദ്ദേഹം പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. 1913ല്‍ ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചു. അദ്ദേഹം രണ്ടുതവണ ശ്രീലങ്ക സന്ദര്‍ശിച്ചു. ഗുരു ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ വര്‍ക്കലയ്ക്കടുത്തുള്ള ശിവഗിരി. 1904ലാണ് ശ്രീനാരായണഗുരു ശിവഗിരിയില്‍ ആശ്രമം സ്ഥാപിച്ചത്. 1912ല്‍ ഇവിടെ ശാരദാദേവിക്ഷേത്രവും സ്ഥാപിച്ചു. സാമൂഹിക പരിവര്‍ത്തനവും വിദ്യാഭ്യാസത്തിന്റെ കരുത്തില്‍ പുതിയ സാമൂഹിക നിര്‍മ്മിതിയുമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഇന്നും ആ ശ്രമങ്ങള്‍ കേരളത്തിനും രാജ്യത്തിനും മാര്‍ഗ്ഗ ദീപമാണെന്ന് ഡോ.രാജീവ്മേനോന്‍ വ്യക്തമാക്കി.

2

താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്കുള്‍പ്പെടെ ദൈവാരാധന നടത്തുവാനായി ശ്രീനാരായണഗുരു കേരളത്തിലും കര്‍ണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാല്‍പ്പത്തഞ്ചോളം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. രണ്ടുതവണ ശ്രീലങ്ക സന്ദര്‍ശിക്കുകയും അവിടെ ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും ചെയ്തു. എന്നാല്‍, അദ്ദേഹത്തിന് വേണ്ടത്ര പരിഗണന മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ നിന്ന് കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ മാത്രമാണ് ഗുരുദേവന്റെ വചനങ്ങള്‍ ഉള്‍ക്കൊള്ളുകയും പാര്‍ലമെന്റില്‍ ഗുരുദേവന്റെ എട്ട് ലക്ഷ്യങ്ങളെ മുറുകെ പിടിച്ച് കൊണ്ടുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുള്ളു. അത് കൊണ്ട് തന്നെ മോദി സര്‍ക്കാര്‍ ഗുരുദേവന്റെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിക്കുവാന്‍ തയ്യാറാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഗുരുവിന്റെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ താന്‍ മോദി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.

 

Share this Article

Leave a Comment