തൃശൂര്‍ കേരള വര്‍മ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി വിജയിച്ചതിൽ കെഎസ്‍യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുള്ള ആവശ്യം ഹെെക്കോടതിയുടെ ശ്രദ്ധയിൽപ്പടുത്തും. കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ നിരാഹാരം കളക്ട്രേറ്റിന് മുന്നില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. പിന്നീട് നടന്ന കൗണ്ടിംങ്ങിൽ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായും പ്രഖ്യാപനം വന്നു.
സംഭവത്തിൽ, ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണ എസ്എഫ്ഐയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്നുമാണ് കെഎസ്‍യുവിന്‍റെ ആരോപണം. മന്ത്രി ആര്‍ ബിന്ദുവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടെന്നും കെഎസ്‍യു ആരോപിക്കുന്നു.
ഇന്നലെ വൈകിട്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരോട്ടിന് വിജയിച്ചു. എസ്എഫ്ഐ ആവശ്യപ്പെട്ട റീ കൗണ്ടിന്‍റെ ഫലം അര്‍ദ്ധരാത്രിയോടെ വന്നപ്പോള്‍ 11 വോട്ടിന് വിജയം എസ്എഫ്ഐ സ്ഥാനാര്‍ത്ഥിക്കായിരുന്നു. റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്‍യുവിന്റെ ഒന്നാമത്തെ ആരോപണം. പകൽ വെളിച്ചത്തിൽ റീ കൗണ്ടിങ് വേണമെന്ന കെഎസ്‍യു ചെയർമാൻ സ്ഥാനാർത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിങ് നടത്തിയത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. സുദർശനന്‍റെ നിർദേശപ്രകാരമാണെന്നും കെഎസ്‍യുവിന്റെ രണ്ടാമത്തെ ആരോപണം. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കോളജിലെ മുൻ അധ്യാപിക കൂടിയായ മന്ത്രി ആർ. ബിന്ദുവിന്റെ നിർദ്ദേശപ്രകാരം അട്ടിമറി നടന്നെന്ന് മൂന്നാമത്തെ ആരോപണം.