തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് ആരംഭിച്ചു. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച സമ്മേളനത്തിന്റെ ചോദ്യോത്തരവേള അവസാനിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം. അതേ സമയം, ബാര്‍ കോഴ, സിഎംആര്‍എല്‍ വിവാദങ്ങള്‍ സഭയില്‍ ഉയര്‍ത്തി കാട്ടി സര്‍ക്കാരിനെ വെട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയം പ്രതിപക്ഷത്തിന് കരുത്തേകും. മദ്യനയവുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കത്ത് നല്‍കിയിട്ടുണ്ട്.
അതേ സമയം, ക്രൂര റാഗിഗിന് ഇരയായി മരണപ്പെട്ട പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അത്യധികം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. ആരോപണ വിധേയരായ 20 വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തു. പൊലീസ് ശക്തമായ നിയമ നടപടി സ്വീകരിച്ചു. മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തുനല്‍കി. കത്ത് ലഭിച്ച അന്നുതന്നെ വിജ്ഞാപനം പുറപ്പെടുവിച്ചു. കാര്യക്ഷമമായ അന്വേഷണ നടപടികള്‍ പൊലീസും സര്‍ക്കാരും സ്വീകരിച്ചു. അന്വേഷണം വൈകിപ്പിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷനായി സഭ പിരിഞ്ഞിരുന്നു. ജൂലൈ 25 നാണ് സഭാ സമ്മേളനം അവസാനിക്കുക. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ലോക കേരള സഭ ജൂണ്‍ 13,14,15 തീയതികളില്‍ നടക്കും. ഈ ദിവസങ്ങളില്‍ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ ഉത്തരം നല്‍കണമെന്ന് റൂളിംഗ് നല്‍കിയതായി സ്പീക്കര്‍ അറിയിച്ചിരുന്നു.