സിപിഐഎമ്മിൻ്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കളുടെ പ്രതികരണങ്ങൾ വന്നതോടെ ലീഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീർ എംപി അടക്കമുള്ള നേതാക്കൾ, റാലിയിൽ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നിലവിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
സിപിഐഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചത്.
പലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഐഎം ശ്രമിക്കുന്നത്. വ്യക്തമായ നിലപാടില്ലാത്തതിനാൽ കോൺഗ്രസിനെ സഹകരിപ്പിക്കില്ല എന്ന നിലപാട് സിപിഐഎം വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ തീവ്ര നിലപാടുള്ള മുസ്ലീംസംഘടനകളേയും മാറ്റി നിർത്തുമെന്നും സിപിഐഎം നിലപാട് അറിയിച്ചിരുന്നു.
അതേസമയം, കേരളത്തിൽ കോൺഗ്രസിനെക്കാൾ വലിയ പാർട്ടി മുസ്ലിം ലീഗാണെന്നും സിപിഐഎം നേതാവ് ഇ പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗിന്റെ തീരുമാനം അവസാന വാക്കാണെന്ന് കരുതുന്നില്ലെന്നും ഇത്തരമൊരു വിഷയത്തിൽ ലീഗിന് പൂർണമായും മാറിനിൽക്കാൻ ആകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.