തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ ചോദ്യം ചെയ്തു. രണ്ട് മാസമായി മകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മരണത്തിന് ഉത്തരവാദി ആണ്‍സുഹൃത്താണെന്നും ആദിത്യയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ബിനോയിയുടെ വരവോടെ കുടുംബം നശിച്ചുവെന്നും രണ്ടു പേരും പിരിഞ്ഞതോടെ മകള്‍ ക്രൂരമായ സൈബര്‍ അക്രമണത്തിന് ഇരയായെന്നും ആദിത്യയുടെ പിതാവ് പറഞ്ഞു.
മകളുടെ മരണത്തില്‍ അന്വേഷണം വേണം. നേരത്തെ ബിനോയ് പതിവായി വീട്ടില്‍ വരുമായിരുന്നു. രണ്ടുമാസമായി വരുന്നുണ്ടായിരുന്നില്ലെന്നും അച്ഛന്‍ പറഞ്ഞു. മകള്‍ മരിച്ചത് അറിഞ്ഞിട്ടും ബിനോയിയുടെ വീട്ടില്‍ നിന്നും ആരും വന്നില്ല. സത്യം പുറത്തുവരണമെന്നും അച്ഛന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് സ്വദേശിയായ ബിനോയി (21)യെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചെന്നാണ് യുവാവ് മൊഴി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നും മൊഴിയിലുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സൈബര്‍ ടീം രൂപീകരിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം പുനഃപരിശോധിക്കുകയാണ്. കുട്ടിക്ക് 18 വയസ് തികയും മുമ്പേ ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.