മലപ്പുറം: നിപ ബാധിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. 214 പേരാണ് സമ്പര്‍ക്ക പട്ടിയിലുള്ളവര്‍. സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 60 പേര് ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിള്‍ കൂടി പരിശോധനക്ക് അയച്ചു. രോഗം ബാധിച്ച 14കാരന് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസലേഷന്‍ വാര്‍ഡുകളാണ് ഒരുക്കിയിട്ടുള്ളത്.
ജൂലൈ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചത്. ജൂലൈ 12ന് പാണ്ടിക്കാട് സ്വകാര്യ ക്ലിനിക്കല്‍ ചികിത്സിച്ചു. ബ്രൈറ്റ് ട്യൂഷന് സെന്റര്‍ പാണ്ടിക്കാട്, ഡോ വിജയന് ക്ളിനിക്ക് പികെഎം ഹോസ്പിറ്റല്‍, പീഡിയാട്രിക് ഒപി, മൗലാന ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഐസിയു എന്നിവിടങ്ങളില്‍ ജൂലൈ 11 മുതല്‍ 15യുള്ള തിയ്യതികളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ജൂലൈ 13ന് പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ജൂലൈ – 15 ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അന്ന് തന്നെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി – തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടി അബോധാവസ്ഥയിലായി. ജൂലൈ -19 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ – 20 സ്രവ സാമ്പിള്‍ ഫലം പോസിറ്റീവ് ആയി.
രോഗിക്ക് ശ്വാസകോശ പ്രശ്നങ്ങളുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകരാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ കഴിയും തോറും വര്ധിച്ചുവരാം എന്നതും രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്. ജില്ലയില്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാം മാസ്ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഗുരുതരാവസ്ഥയിലായ കുട്ടി വെന്റിലേറ്ററിലാണ്. നിപ ബാധ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛന് അമ്മ അമ്മാവന് എന്നിവര്‍ നിരീക്ഷണത്തില്‍. മൂന്ന് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആരോഗ്യ പ്രവര്‍ത്തകരടക്കം മുപ്പത് പേര് നിരീക്ഷണത്തിലാണ്. നിപ ബാധിതനായ കുട്ടിയുടെ സുഹൃത്തും പനി ബാധിച്ച് നിരീക്ഷണത്തില്‍. 15 പേരുടെ സാമ്പിളുകള്‍ പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.