Newsperseconds.com

ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; പ്രഖ്യാപനങ്ങള്‍ക്കായി കാതോര്‍ത്ത് വയനാട്

Modii

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലേക്ക് പുറപ്പെട്ടത്. ഇന്ന് രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറില്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. ഇതിനുശേഷമാണ് കല്‍പറ്റയില്‍ നിന്നും ചൂരല്‍മലയിലേക്ക് പുറപ്പെട്ടത്.

പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്. ആകാശ നിരീക്ഷണം പൂര്‍ത്തിയാക്കിയശേഷം ഉച്ചയ്ക്ക് 12.15ഓടെയാണ് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങിയത്. രണ്ടു ഹെലികോപ്ടറുകളാണ് കല്‍പ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. തുടര്‍ന്ന് 12.25ഓടെയാണ് റോഡ് മാര്‍ഗം കല്‍പ്പറ്റയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പുറപ്പെട്ടത്. കല്‍പറ്റയില്‍ നിന്ന് മേപ്പാടി വഴി 18 കിലോമീറ്ററാണ് ചൂരല്‍മലയിലേക്കുള്ളത്. വൈകിട്ട് മൂന്നു മണി വരെ പ്രധാനമന്ത്രി ദുരന്തമേഖലയില്‍ തുടരും. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

Share this Article

Leave a Comment