ആലുവ ആലങ്ങാട്ടെ ദുരഭിമാനക്കൊലയിൽ മരിച്ച 14 വയസുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്നലെ രാത്രി പൊലീസ് ആശുപത്രിയിൽ എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു.
പെൺകുട്ടിയുടെ മരണത്തെ തുടർന്ന് പിതാവ് അബീസിനെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അബീസിനെതിരെ വധ ശ്രമത്തിനും ശിശു സംരക്ഷണ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കൊലക്കുറ്റവും മറ്റു വകുപ്പുകളും ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡിൽ വിട്ടിരിക്കുകയാണ്.
ഒക്ടോബർ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവായ അബീസ് വിഷം നൽകിയത്. ഇയാൾ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ അമ്മയും ബന്ധുക്കളും ചേർന്ന് കൊച്ചിയിലെ സ്വകര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷം ഉള്ളിൽച്ചെന്ന് പെൺകുട്ടിയുടെ ആന്തരികവായവങ്ങൾ വൃക്ക, കരൾ എന്നിവ തകരാറിലായിരുന്നു. ശരീരം മരുന്നിനോട് പ്രതികരിക്കാതായതോടെ ചൊവ്വാഴ്ച വൈകിട്ട് മരിക്കുകയായിരുന്നു.