കല്‍പറ്റ: ചൂരല്‍മല ദുരന്തത്തില്‍ കുടുംബത്തെയും വാഹനാപകടത്തില്‍ തന്റെ ഭാവിവരന്‍ ജെന്‍സനെയും നഷ്ടപ്പെട്ട ശ്രുതി ജീവിതത്തിലേക്ക് മടങ്ങുന്നു. വാഹനാപകടത്തെ തുടര്‍ന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രുതിയെ പത്തു ദിവസത്തിന് ശേഷം കല്‍പറ്റ അമ്പിലേരിയിലെ വാടകവീട്ടിലേക്ക് മാറ്റി. ജെന്‍സന്റെ മരണവാര്‍ത്ത ശ്രുതിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മുണ്ടക്കൈ ദുരന്തത്തില്‍ വീട്ടുകാരെ മുഴുവന്‍ നഷ്ടപ്പെട്ട ശ്രുതിക്ക് ജെന്‍സന്‍ മാത്രമായിരുന്നു ഏക ആശ്വാസം. പ്രതീക്ഷിക്കാതെയെത്തിയ വാഹനാപകടത്തില്‍ ജെന്‍സനും യാത്രയാവുകയായിരുന്നു. ശ്രുതിയുടെ കാലില്‍ എക്‌സറ്റണല്‍ ഫിക്ലേറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. വാക്കര്‍ ഉപയോഗിച്ച് നടക്കാമെങ്കിലും ചികിത്സ തുടരണം.
അതേ സമയം, ശ്രുതി ഒറ്റയ്ക്കാവില്ലെന്നും സഹോദരനായി എന്നും കൂടെയുണ്ടാവുമെന്നും ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ചികിത്സാ സമയത്ത് വേണ്ട എല്ലാ വിധ സഹായങ്ങളും എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായെന്നും എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം വഹിച്ചത് സിദ്ദിഖ് എംഎല്‍എയാണെന്നും ശ്രുതി പറഞ്ഞു. വാടകവീട്ടില്‍ ശ്രുതിക്കായി പ്രത്യേക കിടക്കയും സ്‌ട്രെച്ചറുമൊക്കെയൊരുക്കിയിട്ടുണ്ടെന്ന് സിദ്ദിഖ് അറിയിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി ശ്രുതി ഒരു ലാപ് ടോപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ശനിയാഴ്ച തന്നെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂരല്‍മലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മുഖമാണ് ശ്രുതിയെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.