ആലപ്പുഴയിൽ ദേശീയപാത വികസനത്തിന് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. ആലപ്പുഴ നൂറനാട് ദേശീയപാത വികസനത്തിന് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ കായംകുളം-പുനലൂർ റോഡിലെ പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായത്. മാവേലിക്കര എംഎൽഎ എം.എസ് അരുൺ കുമാറിന്റെ നേതൃത്വത്തിൽ നൂറോളം പേരാണ് റോഡ് ഉപരോധിച്ച് .സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു.
പൊലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പൊലീസ് ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും അരുൺ കുമാർ പറഞ്ഞു. കുന്നുകളിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പാലമേൽ പഞ്ചായത്തിന്‍റെയും മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ മാസങ്ങളായി പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. ഗ്രമപഞ്ചായത്തും മണ്ണെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും മണ്ണെടുക്കുന്നതിന് അനുകൂലമായ ഉത്തരവാണ് വന്നത്. തുടർന്ന്ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിൾ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാതെ വിധി പറയുന്നത് ഡിസംബർ 22 ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇതേ തുടർന്നാണ് പ്രദേശത്ത് മണ്ണെടുപ്പ് രൂക്ഷമായത്.