Newsperseconds.com

‘പറയാനുള്ളത് പറയും, ഭയപ്പെടുത്തിയിട്ട് കാര്യമില്ല’; വിലക്ക് ലംഘിച്ച് ചേലക്കരയില്‍ പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം; തെരഞ്ഞെടുപ്പ് കമ്മീഷനുമായി തര്‍ക്കം

Untitled 1

ചേലക്കര: ചേലക്കരയില്‍ നിശബ്ദപ്രചരണം നടക്കവേ പോലീസിന്റെ വിലക്ക് ലംഘിച്ച് പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം. ചട്ടലംഘനമാണെന്നും വാര്‍ത്താസമ്മേളനം നിര്‍ത്തിവെക്കണെമെന്നും അന്‍വറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, അദ്ദേഹം തര്‍ക്കിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും ഈ സമയത്ത് പാടില്ല എന്നതാണ് നിയമമെന്ന് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചട്ടലംഘനം റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. അന്‍വറിന് ഇപ്പോള്‍ നോട്ടീസ് നല്‍കിയെന്നും ഉടന്‍ തന്നെ നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചേലക്കരയിലെ ഹോട്ടലിലാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍ ചീഫ് ഓഫീസറില്‍ നിന്നും അനുമതി വാങ്ങിയിട്ടുണ്ടെന്നും എന്തിനാണ് വാര്‍ത്താസമ്മേളനം വിലക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു. ചട്ടം ലംഘിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പിന്മാറില്ല. പറയാനുള്ളത് പറയും. ഭയപ്പെടുത്തിയിട്ട് കാര്യമില്ല. ഏറ്റുമുട്ടല്‍ എന്തിനാണെന്നും അന്‍വര്‍ ചോദിച്ചു. വെറുതെ പിണറായി പറഞ്ഞിട്ട് വന്നാല്‍ താന്‍ കോടതിയിലേക്ക് പോകുമെന്നും പിണറായി എന്തിനാണ് ഈ വായില്ലാ കോടാലിയെ ഭയപ്പെടുന്നതെന്നും അന്‍വര്‍ ചോദിച്ചു. ഉദ്യോഗസ്ഥന്‍ ചട്ടം വായിച്ചുകേള്‍പ്പിച്ചിട്ടും അന്‍വര്‍ വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ തയ്യാറായില്ല.

വാര്‍ത്താ സമ്മേളനം തുടങ്ങിയത് തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു. പിണറായി വിജയന്‍ എന്തിനാണ് തന്നെ ഇത്ര ഭയപ്പെടുന്നതെന്നും, ഹോട്ടലുകാര്‍ തൊട്ട് എല്ലാവരെയും ഭീഷണിപ്പെടുത്തിയെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ഉത്തരവാദിത്തപ്പെട്ടവരോട് സംസാരിച്ചിട്ടാണ് പത്രസമ്മേളനം വിളിച്ചതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment