സംഘപരിവാര്‍ സംവിധാനത്തില്‍ നിന്ന് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് പോയതിന് പിന്നില്‍ വ്യക്തി താല്‍പര്യമുണ്ടെന്ന് സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ. സന്ദീപ് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി ക്യാമ്പ് വിട്ടതോടെ സന്ദീപിന്റെ തേജസ്സും ഓജസ്സും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യരുടെ പിഎഫ്‌ഐ ബന്ധം പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലും തോലുമായിരുന്ന വ്യക്തിക്ക് തേജസ്സും ഓജസ്സും രാഷ്ട്രീയപരമായി നല്‍കിയത് സംഘപരിവാര്‍ സംഘടനയാണ്. എന്നാല്‍ സന്ദീപ് വാര്യര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നതിന്റെ പേര് പിതൃശൂന്യതയെന്നാണെന്നും ഭന്ദ്രാനന്ദ സ്വാമി ആഞ്ഞടിച്ചു. ഇത്തരത്തിലൊരു നേതാവ് സമൂഹത്തിന് സേഫ് ആണോ അല്ലെയെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് വന്നതിനു പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്ന് സ്‌നേഹത്തിന്റെ കടലിലേക്ക് പോയെന്ന് പറയുമ്പോള്‍, ഏറ്റവും വലിയ വെറുപ്പും കുത്തിത്തിരിപ്പുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടിയേയും കെ. കരുണാകരനേയും ദ്രോഹിച്ചതെല്ലാം സമൂഹം കണ്ടതാണ്. കോണ്‍ഗ്രസ് പുറത്തേക്ക് വിടുന്നത് അതിമാരക വിഷമാണ്. പൊതുപരിപാടിയില്‍ വെച്ച് മുരളീധരനെ സന്ദീപ് വാര്യര്‍ പ്രശംസിച്ചതെല്ലാം നാടകീയമാണെന്നും അദ്ദേഹം പറഞ്ഞു. കടല്‍,ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍, എത്ര കണ്ടാലും മതിവരില്ലെന്നായിരുന്നു പരാമര്‍ശം. മുഖസ്തരുതി പറയുന്നവന്റെ വായില്‍ മണ്ണ് വാരിയിടണമെന്നാണ് താന്‍ പഠിച്ചതെന്നും ഭദ്രാനന്ദ സ്വാമി വിമര്‍ശിച്ചു.
പാലക്കാട് എന്നാല്‍ സത്യത്തിന്റെ പാതയില്‍ നീങ്ങുന്ന മണ്ണാണ്. ഷാഫി പറമ്പില്‍ പടക്കുതിര ആണെങ്കില്‍ ഒരു കോവര്‍കഴുതയെ വിളിച്ച് പ്രചരണം നടത്തേണ്ട ആവശ്യം ഷാഫിക്ക് ഇല്ല. എപ്പോഴും ലഭിക്കാവുന്ന നേതാവിനെയാണ് പൊതുജനം തെരഞ്ഞെടുക്കേണ്ടത്. സന്ദീപിന്റെ പിറകില്‍ വ്യക്തമായ ഉദ്ദേശങ്ങളുണ്ട്. സന്ദീപ് വാര്യര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ശക്തമായ അന്വേഷണം നടക്കണമെന്നും സ്വാമി വ്യക്തമാക്കി.