കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമനിക് മാർട്ടിനെ കൊരട്ടി മിറക്കിൾ റെസിഡൻസിലെത്തിച്ചു തെളിവെടുത്തു. സ്ഫോടനത്തിന് ശേഷം ഇവിടെ റൂമെടുത്താണ് മാർട്ടിൻ വീഡിയോ ചിത്രീകരിച്ചത്. വിരലടയാള വിദഗ്ധരും സ്ഥലതെത്തിയാണ് തെളിവെടുപ്പ് നടന്നത്.
സ്ഫോടനത്തിന് പിന്നാലെ ഡൊമനിക് മാർട്ടിൻ ആദ്യമെത്തിയത് കൊരട്ടിയിലെ ഹോട്ടലിലാണ്. അക്രമത്തിന്റെ കാരണം വിശദീകരിച്ച് വീഡിയോ ചിത്രീകരിച്ചത് മിറക്കിൾ റെസിഡൻസിയിൽ വച്ചാണ്. സംഭവത്തിന് ശേഷം സീൽ ചെയ്ത ഹോട്ടൽ മുറിയിൽ ഡൊമനിക് മാർട്ടിനെ എത്തിച്ചാണ് തെളിവെടുത്തത്. വിഡിയോ ചിത്രീകരിച്ചത് എങ്ങനെ എന്നും ഹോട്ടൽ മുറിയിൽ നടന്ന കാര്യങ്ങളും ഡൊമനിക് മാർട്ടിൻ പൊലീസിനോട് വിശദീകരിച്ചു. മുറിയിൽ നിന്ന് വിരലടയാളം ഉൾപ്പെടെ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിൽ വീഡിയോ ചിത്രീകരിച്ച ശേഷമാണ് മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പൊലീസ് സ്റ്റേഷനിലും മാർട്ടിനെ എത്തിച്ച് തെളിവെടുക്കും. പൊലീസ് സ്റ്റേഷനിലേക്ക് മാർട്ടിൻ എത്തിയ വാഹനം സ്റ്റേഷനിലുണ്ട്. കൊടകരയിലും കൊരട്ടിയിലുമായി നടത്തുന്ന തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.