ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് രാജകുടുംബ പ്രതിനിധികൾ. പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്.
പരിപാടിയുടെ ഭാഗമായി അച്ചടിച്ച നോട്ടീസിൽ രാജ്ഞി, തമ്പുരാട്ടി പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡ് നോട്ടീസ് പിൻവലിക്കുകയും ചെയ്തിരുന്നു. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്കരിക്കുന്നതായി ആരോപണമുയർന്നിരുന്നു.
നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമർപ്പണം, ക്ഷേത്രപ്രവേശന വിളംബര വാർഷികം എന്നിവ പ്രമാണിച്ച് ഇന്ന് നടത്തുന്ന ചടങ്ങിൽ ഭദ്രദീപം തെളിയിക്കാൻ നിശ്ചയിച്ചിരുന്നത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായി എന്നിവരെയാണ് എന്ന തരത്തിൽ വാക്യഘടനയിൽ മാറ്റം വരുത്തിയിരുന്നു. ഇതേ തുടർന്നാണ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് രാജകുടുംബം അറിയിച്ചിരിക്കുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ പുഷ്പാർച്ചന മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.