ന്യൂഡല്‍ഹി: 70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പ്രഖ്യാപിച്ച് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഫലം ഫെബ്രുവരി 8 ന് പ്രഖ്യാപിക്കും. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി ജനുവരി 10, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 17, നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ജനുവരി 18, സ്ഥാനാര്‍ത്ഥിത്വങ്ങള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 എന്നിങ്ങനെയാണ്. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
സിഇസിയുടെ കണക്കനുസരിച്ച്, 11 ജില്ലകളിലായി 58 ജനറലും 12 പട്ടികജാതിക്കാരും ഉള്‍പ്പെടെ 70 മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. 83.49 ലക്ഷം പുരുഷവോട്ടര്‍മാരും 71.74 ലക്ഷം സ്ത്രീ വോട്ടര്‍മാരും 25.89 ലക്ഷം യുവവോട്ടര്‍മാരുമടക്കം 1.55 കോടി വോട്ടര്‍മാരുണ്ട്. ദേശീയ തലസ്ഥാനത്ത് ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 13,033 ആണെന്നും അതില്‍ പിഡബ്ല്യുഡിയും സ്ത്രീകളും കൈകാര്യം ചെയ്യുന്നവ 70 വീതമാണ്. പിഡബ്ല്യുഡി വോട്ടര്‍മാര്‍ക്കായി സക്ഷം ആപ്പ്, മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം, പരാതികള്‍ക്കായി സിവിജില്‍ എന്നിവയും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ലഭ്യമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിലെ ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 23-ന് അവസാനിക്കും, അതിന് മുമ്പ് മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയും അവസാനിക്കേണ്ടതുണ്ട്.
വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരാതികള്‍ ഉയരുകയാണെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. എന്തുകൊണ്ടാണ് 5 മണിക്ക് ശേഷം വോട്ടീംഗ് ശതമാനം ഉയരുന്നത് എന്നൊക്കെയാണ് ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും. എല്ലാ തിരഞ്ഞെടുപ്പിന് ശേഷവും ഇതുപോലെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ചോദ്യം ചോദിക്കാനുള്ള അവകാശം ജനാധിപത്യത്തില്‍ ഉണ്ട്. ആരോപണങ്ങള്‍ കമ്മീഷനെ വേദനിപ്പിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ഒരു അട്ടിമറിയും നടക്കില്ലെന്നും ഇവിഎം സുതാര്യമെന്നും വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പേപ്പര്‍ ബാലറ്റ് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.