കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ അനുകൂല റാലിക്ക് അനുമതി നിഷേധിച്ചതിനെച്ചൊല്ലിയുള്ള രാഷ്ടീയ തർക്കത്തിന് പരിഹാരം. കോൺഗ്രസിന് കോഴിക്കോട് ബീച്ചിൽ തന്നെ വേദി അനുവദിക്കും. നവകേരള സദസ്സിന്‍റെ വേദിയില്‍ നിന്ന് 100 മീറ്റർ മാറിയാണ് കോൺഗ്രസിന് സ്ഥലം അനുവദിക്കുകയെന്ന് കളകടര്‍ ഉറപ്പ് നല്‍കി. ഇതു സംബന്ധിച്ച ചർച്ച മന്ത്രി മുഹമ്മദ് റിയാസ് കളക്ടറുമായും ഡിസിസി പ്രസിഡൻ്റുമായും സംസാരിച്ചു. ഇതിനെതുടര്‍ന്നാണ് പ്രശ്നത്തിന് പരിഹാരമായത്. ഡിസിസി പ്രതിനിധികളും കളക്ടറും സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വേദി സംബന്ധിച്ച ധാരണയായത്.
സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിന്‍റെ പേരിലായിരുന്നു ഈ മാസം 23ന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറില്‍ കോൺഗ്രസ് സംഘടിപ്പിക്കാനിരുന്ന പലസ്തീൻ അനുകൂല റാലിക്ക് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്. എന്നാല്‍ 16 ദിവസം മുമ്പ് വാക്കാൽ അനുമതി കിട്ടിയ റാലിക്ക് അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ആര് തടഞ്ഞാലും റാലി നടത്തുമെന്ന് കോണ്‍ഗ്രസ് നോതാക്കൾ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് ജാള്യതയാണെന്ന് സിപിഐഎമ്മും പറഞ്ഞു.