Newsperseconds.com

കോഴിക്കോട് തീപിടിത്തം: 75 കോടിയിലധികം നഷ്ടം; ഇന്ന് വിദഗ്ധ പരിശോധന, വിശദമായ അന്വേഷണം പ്രഖ്യാപിച്ച് മേയര്‍

Kozhikode Fire Accident

കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപം വ്യാപാരകമ്മീഷണിന്റെ ഭാഗമായ ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 75 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണും മരുന്ന് സംഭരണകേന്ദ്രവും പൂര്‍ണമായി കത്തി നശിച്ചു.

ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീപിടിത്തം രാത്രി 11 മണിയോടെ നിയന്ത്രണ വിധേയമാക്കിയത്. ആശങ്കകളുടെ മണിക്കൂറുകള്‍ക്ക് ശേഷം മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ എത്തിച്ച് കെട്ടിടത്തിന്റെ ചില്ലുള്‍പ്പെടെ തകര്‍ത്താണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്.

തീപിടിത്തത്തിന് പിന്നിലുള്ള കാരണം കണ്ടെത്താനായി ഇന്ന് ഫയര്‍ ഫോഴ്‌സ് വിദഗ്ധ പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് വിശദമായ അന്വേഷണം നടക്കുമെന്ന് അറിയിച്ചു.

സംഭവം സംബന്ധിച്ച് ഇന്ന് കോര്‍പറേഷന്‍ തലത്തില്‍ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം ചേര്‍ന്നു. സര്‍ക്കാര്‍ നേരത്തെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാറിന് നിര്‍ദേശിച്ചു. നഗരത്തിലുണ്ടായിരുന്ന ഏക ഫയര്‍ സ്റ്റേഷനായ ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഒഴിവാക്കിയത് നഗരത്തില്‍ തീപിടിത്തം തടയുന്നതില്‍ പ്രതിസന്ധിയുണ്ടാക്കി എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

Share this Article

Leave a Comment