തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ സർക്കാർ പുറത്തിറക്കി. ഹൈസ്‌കൂളുകളിലെ ക്ലാസ് സമയം ഇനി അര മണിക്കൂര്‍ കൂടുമെന്ന് തീരുമാനമായി. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതം കൂട്ടി, പുതിയ സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും.
ഒപ്പം, തുടര്‍ച്ചയായി ആറു പ്രവൃത്തിദിനങ്ങള്‍ വരാതെ സൂക്ഷിച്ചുള്ള ക്രമീകരണത്തോടെ 7 ശനിയാഴ്ചകള്‍ കൂടി ക്ലാസ് ദിവസങ്ങളായി ചേര്‍ത്തിട്ടുണ്ട്. ഇതോടെ ഹൈസ്‌കൂളുകളില്‍ ആകെ 205 പ്രവൃത്തിദിനങ്ങളുണ്ടാകും.
യുപി ക്ലാസുകളില്‍ 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തിദിനങ്ങളാക്കി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളെയും ശനിയാഴ്ചകളെയും ഒഴിവാക്കി 198 പ്രവൃത്തിദിനങ്ങളായിരിക്കും.
വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍പി ക്ലാസുകള്‍ക്ക് 800 മണിക്കൂര്‍, ഹൈസ്‌കൂളുകള്‍ക്ക് 1200 മണിക്കൂര്‍ പഠന സമയം ആവശ്യമായതിനാലാണ് ഈ പുതിയ ക്രമീകരണം. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര വര്‍ധന മേല്‍നോട്ട സമിതിയിലാണ് (QIP) തീരുമാനം ഉണ്ടായത്.