ക്ഷേമപെൻഷൻ വൈകിയതിൽ ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരെ വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് സിപിഐഎം മുഖപത്രമായ ദേശാഭിമാനി. തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നും പത്രം വിശദീകരണം നൽകി. മറിയക്കുട്ടിയ്ക്ക് സ്വന്തമായി വീടും സ്ഥലവും ഉണ്ടെന്നും ഇളയമകൾ പ്രിൻസി വിദേശത്തുമെന്നായിരുന്നു വാർത്ത. വാർത്ത തെറ്റാണെന്ന് ഇന്നലെ മറിയക്കുട്ടി പ്രതികരിച്ചിരുന്നു. വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു. ഇതിനു പിന്നാലെ മറിയക്കുട്ടിയ്ക്ക് സ്വന്തമായി ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്കകയും ചെയ്തു. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്ഷന് നല്കാന് നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം വ്യാപകമാകുകയും സിപിഐഎം പ്രവർത്തർ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പത്രത്തിൽ വാർത്ത വരുന്നതും.
ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഐഎം തയ്യാറാകണമെന്ന് മറിയക്കുട്ടി ആവശ്യപ്പെട്ടു. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഐഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഐഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞു.