സിപിഎം പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ഗണേശ് കുമാർ അക്രമിക്കുകയാണെന്നും ഇടത് സർക്കാരിന്റെ അന്തകനാണ് ഗണേശ് കുമാറെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവാല) സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ആർ സി രാജീവ് ദാസ്. ഗണേശ് കുമാറിന്റേത് പട്ടി ഷോയാണ്. കെഎസ്ആർടിസിക്ക് വരുമാനം വർധിച്ചു എന്ന് വീമ്പിളക്കുന്ന ഗണേഷ് കുമാർ കെഎസ്ആർടിസിയെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്കാണ് കൊണ്ടെത്തിച്ചു കൊണ്ടിരിക്കുന്നത്. വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ആയിരക്കണക്കിന് പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. കെഎസ്ആർടിസിയെ നശിപ്പിക്കുന്നതിന്റെയും സ്വകാര്യവൽക്കരിക്കുന്നതിന്റെയും ഭാഗമാണിത്.
കെഎസ്ആർടിസി പുതിയ സർവീസുകൾ ആരംഭിച്ചു എന്ന് അവകാശപ്പെടുമ്പോഴും ഇതിലെ മൊബൈൽ ചാർജിങ് പോർട്ടലുകളോ വൈഫൈ സർവ്വീസോ ഒന്നും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. പുതിയ ബസുകൾ വാങ്ങിച്ച് ഗണേഷ് കുമാർ കമ്മീഷൻ അടിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളിലെയെല്ലാം മൂത്രപ്പുരകൾ ഏറ്റവും വൃത്തിഹീനമായ അവസ്ഥയിലാണ്. ഇതൊന്നും ഗണേഷ് കുമാർ കണ്ടതായി പോലും നടിക്കുന്നില്ല.
കെഎസ്ആർടിസിയിൽ രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് യാതൊരു സുരക്ഷിതത്വവും ഉറപ്പു നൽകാൻ ഗണേഷ് കുമാറിനായിട്ടില്ല. ഗണേഷ് കുമാർ ഒരു സോഷ്യൽ ഓഡിറ്റിന് വിധേയമായാൽ കെഎസ്ആർടിസിയിലെ ജീവനക്കാർ മുഴുവൻ അദ്ദേഹത്തിനെതിരായിരിക്കുമെന്നും ആർ സി രാജീവ് ദാസ് അഭിപ്രായപ്പെട്ടു. ഇടത് അനുഭാവികളായ ജീവനക്കാരെ ഗണേശ് കുമാർ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ്. യുഡിഎഫിന് അധികാരം പിടിക്കാനുള്ള കളമൊരുക്കുകയാണ് ഗണേഷ് കുമാർ. കെഎസ്ആർടിസി ജീവനക്കാർ ഏറ്റവും മോശപ്പെട്ടവരാണ് എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇടതു സർക്കാരിനോടുള്ള പ്രതികാരമാണ് ഗണേഷ് കുമാർ തീർത്തുകൊണ്ടിരിക്കുന്നതെന്നും രാജീവ് ദാസ് പ്രസ്ഥാവനയിലൂടെ പറഞ്ഞു.
ആളുകൾക്ക് സൗജന്യമായി ശൗചാലയ സൗകര്യം പോലും നൽകാൻ കഴിയാത്ത ഗണേഷ് കുമാറാണ് കുപ്പികൾ പൊതുവഴിയിലേക്ക് വലിച്ചെറിഞ്ഞ് പൊതുസ്ഥലങ്ങൾ മലിനമാക്കണമെന്ന് ആഹ്വാനം ചെയ്തത്. മന്ത്രിയുടെ പ്രസ്താവന ചട്ടവിരുദ്ധമാണ്. കുടിച്ചതിനുശേഷം വെള്ളക്കുപ്പികൾ റോഡിലേക്ക് എറിയണം എന്ന് പറയുമ്പോൾ മോശമായ ഒരു സന്ദേശമാണ് ഗണേഷ് കുമാർ ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നതെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവാല) സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ആർ സി രാജീവ് ദാസ് പറഞ്ഞു.