നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് കാസർഗോഡ് ജില്ലാ കലക്ടർ കെ ഇമ്പശേഖർ. സർക്കാർ നിർദേശമില്ലെന്നും കളക്ടർ എന്ന നിലയിൽ സ്വന്തമായി എടുത്ത തീരുമാനമാണെന്നും തീരുമാനത്തിന്റെ പോസിറ്റീവായ വശം മാനസിലാക്കണമെന്നും കലക്ടർ പറഞ്ഞു. ഞായറാഴ്ച പ്രവർത്തി ദിവസമാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
പങ്കെടുക്കാൻ ഡ്യൂട്ടി നൽകിക്കൊണ്ട് വകുപ്പ് ജില്ലാ മേധാവി ഉത്തരവിറക്കണമെന്നും എല്ലാ ജീവനക്കാരും പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും വകുപ്പ് ജില്ലാ മേധാവികൾക്ക് നിർദേശം നൽകിയാണ് ഉത്തരവ്. സർക്കാർ തീരുമാനം നടപ്പിലാക്കേണ്ടത് ജീവനക്കാരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. സർക്കാർ നടപടികൾ വേഗത്തിലാക്കാൻ ജീവനക്കാരുടെ സാന്നിധ്യം സഹായിക്കും. അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നത് ജനാധിപത്യ അവകാശമാണെന്നും കലക്ടർ പ്രതികരിച്ചു.
നവംബർ 18, 19 തീയതികളിലാണ് കാസർഗോഡ് നവ കേരള സദസ് നടക്കുന്നത്. അതത് മണ്ഡലത്തിലെ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്.