Newsperseconds.com

ഉച്ചയ്ക്ക് ഒരു മണിവരെ 50 ശതമാനം കടന്ന് പോളിങ്, ബൂത്തുകളില്‍ നീണ്ടനിര; വടക്കന്‍ കേരളം വിധിയെഴുതുന്നു

Election Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്ക് അനുസരിച്ച് എല്ലാ ജില്ലകളിലും പോളിങ് 50 ശതമാനം കടന്നു. തൃശൂര്‍ 50.02 ശതമാനം, മലപ്പുറം 53.41 ശതമാനം, പാലക്കാട് 52.14 ശതമാനം, കോഴിക്കോട് 51.96 ശതമാനം, വയനാട് 51.16 ശതമാനം, കണ്ണൂര്‍, 50.13 ശതമാനം, കാസര്‍കോട് 50.19 ശതമാനം എന്നിങ്ങനെയാണ് ഏഴു ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു മണി വരെയുള്ള പോളിങ് കണക്ക്.

വൈകിട്ട് 6 വരെയാണ് പോളിങ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോള്‍ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണല്‍. ചില ബൂത്തുകളില്‍ നേരിയ പ്രശ്‌നങ്ങള്‍ ഉണ്ടായത് ഒഴിച്ച് ഇതുവരെ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. പയ്യന്നൂര്‍ നഗരസഭ പെരുമ്പ വാര്‍ഡില്‍ കലക്ടറുടെ നിര്‍ദേശമനുസരിച്ച് വോട്ടെടുപ്പ് നിര്‍ത്തി വച്ചു. ഐഡി കാര്‍ഡ് ഇല്ലാതെ വോട്ട് ചെയ്യാന്‍ എത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തിരുന്നതാണ് പ്രശ്‌നങ്ങള്‍ക്കുള്ള തുടക്കം. കോഴിക്കോട് പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലേക്ക് വോട്ടര്‍മാരെ കൊണ്ടുവന്ന ജീപ്പ് കാവുംപുറം പുഴയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വയലട മണിച്ചേരി, കാവുംപുറം പ്രദേശങ്ങളില്‍ വാഹന സര്‍വീസ് കുറവായതിനാല്‍ വോട്ടര്‍മാരെ കൊണ്ടുപോകാന്‍ ഏര്‍പ്പെടുത്തിയതായിരുന്നു ജീപ്പ്.

മോറാഴ സൗത്ത് എല്‍ പി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ ബൂത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ലോട്ടറി വില്‍പ്പന നടത്തുന്ന സുധീഷ് കുമാര്‍ (48) ആണ് മരിച്ചത് . മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും വോട്ടു രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

Share this Article

Leave a Comment