Newsperseconds.com

മതേതരത്വത്തിന്റെ സൗമ്യഭാവമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ: ഗോകുലം ഗോപാലൻ

Gg

മതേതരത്വത്തിന്റെ സൗമ്യവും സഹിഷ്ണുതയാർന്നതുമായ മുഖമാണ് ബഹുമാനപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെന്ന് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാവും ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഗോകുലം ഗോപാലൻ പറഞ്ഞു. സ്വാമി ശാശ്വാതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ശ്രീനാരായണ സാഹോദര്യ പുരസ്കാരം’ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതസൗഹാർദ്ദവും സാമൂഹിക ഐക്യവും വെറും പ്രസംഗങ്ങളിലൊതുക്കാതെ ജീവിതപ്രവർത്തനങ്ങളാക്കി മാറ്റിയ വ്യക്തിത്വമാണ് കാന്തപുരം മുസ്ലിയാരുടേതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ സംവാദത്തിന്റെയും സൗഹൃദത്തിന്റെയും സംസ്കാരം വളർത്തുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അപൂർവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ഗുരുദേവന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹാവാക്യം വെറും ആശയമായി മാത്രം കാണാതെ സാമൂഹിക യാഥാർത്ഥ്യമായി മാറ്റുവാനുള്ള ശ്രമങ്ങളാണ് കാന്തപുരം മുസ്ലിയാരുടെ നിലപാടുകളിലും പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന പ്രവണതകൾ ശക്തിപ്പെടുന്ന കാലഘട്ടത്തിൽ, ഗുരുദേവൻ ഉപദേശിച്ച “മനുഷ്യൻ മനുഷ്യനായി കാണപ്പെടണം” എന്ന ചിന്തയെ പ്രായോഗിക ജീവിതത്തിലൂടെ ഉയർത്തിപ്പിടിക്കുന്ന നേതാവാണ് കാന്തപുരം മുസ്ലിയാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മതതീവ്രവാദികൾ ഉണ്ടാകാമെങ്കിലും, അവരെ ഒറ്റപ്പെടുത്തുകയോ ശത്രുവാക്കി മാറ്റുകയോ ചെയ്യുന്നതല്ല പരിഹാരമെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളുടെ പ്രസക്തി ബോധവത്കരിച്ച് അവരെ മാറ്റിയെടുക്കുകയാണ് യഥാർത്ഥ സാമൂഹിക ഉത്തരവാദിത്വമെന്നും, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ കൃത്രിമമായ ഭിന്നതകൾ സൃഷ്ടിച്ച് സമൂഹത്തെ വിഭജിക്കുന്ന സമീപനങ്ങൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മതസൗഹാർദ്ദവും മാനവികതയും സമൂഹത്തിന്റെ അടിസ്ഥാനം ആകണമെന്ന ഗുരുദേവ ദർശനത്തിന്റെ തുടർച്ചയാണ് കാന്തപുരം മുസ്ലിയാരുടെ പ്രവർത്തനങ്ങളെന്നും, അതിനുള്ള അംഗീകാരമായാണ് ‘ശ്രീനാരായണ സാഹോദര്യ പുരസ്കാരം’ അദ്ദേഹത്തിന് സമ്മാനിക്കുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

കായംകുളത്ത് കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്. ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മന്ത്രി പി. പ്രസാദ് മുൻ എം.പി എ.എം. ആരിഫ് എന്നിവർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ–സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു.

Share this Article

Leave a Comment